CrimeNEWS

‘മകളെ അവര്‍ നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിപ്പിച്ചു, അവളില്‍ നിന്നുള്ള പീഡനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു’

ന്യൂഡല്‍ഹി: ഭാര്യയുടെ മാനസികപീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. മോഹിത് യാദവ് (33) എന്ന എന്‍ജിനിയറാണ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യാവീട്ടുകാരും ഉപദ്രവിക്കുന്നതായി പറയുന്ന വീഡിയോ മോഹിത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷന്മാര്‍ക്ക് നിയമപരമായ സംരക്ഷണം ലഭിക്കാത്തതാണ് തന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. ജീവിച്ചിരിക്കുമ്പോള്‍ നീതി കിട്ടിയില്ല.

മരിച്ചതിന് ശേഷവും നീതി കിട്ടിയില്ലെങ്കില്‍ തന്റെ ചിതാഭസ്മം അഴുക്കുചാലില്‍ ഒഴുക്കിക്കളയണമെന്നും മോഹിത് വീഡിയോയില്‍ പറയുന്നു. നോയ്ഡ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍വച്ചാണ് മോഹിത് ജീവനൊടുക്കിയത്. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ അതുല്‍ സുഭാഷ് എന്ന ടെക്കി ഭാര്യാപീഡനം ആരോപിച്ച് ആത്മഹത്യ ചെയ്തത് ചര്‍ച്ചയായിരുന്നു.

Signature-ad

ഭാര്യയെ നിര്‍ബന്ധപൂര്‍വം ഭാര്യാ വീട്ടുകാര്‍ ഗര്‍ഭച്ഛിദ്രം ചെയ്യിച്ചെന്നും കുഞ്ഞിനെ നഷ്ടമായെന്നും മോഹിത് വീഡിയോയില്‍ പറയുന്നു. തന്റെ സ്വത്ത് ഭാര്യയുടെ പേരിലെഴുതിക്കൊടുത്തില്ലെങ്കില്‍ തനിക്കും മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനമാരോപിച്ച് കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ കള്ളക്കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അവളുടെ അച്ഛന്‍ മനോജ് കുമാര്‍ ഒരു വ്യാജ പരാതി നല്‍കി. സഹോദരന്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷം, ഭാര്യ എല്ലാ ദിവസവും തന്നോട് വഴക്കിടാന്‍ തുടങ്ങിയെന്നും മോഹിത് പറയുന്നു.

ഔറൈയ സ്വദേശിയാണ് മോഹിത്. നോയ്ഡയിലെ സിമന്റ് കമ്പനിയില്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന സമയത്താണ് പ്രിയ എന്ന യുവതിയെ പരിചയപ്പെടുന്നത്. ഏഴുവര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. ഇതിനിടെ പ്രിയയ്ക്ക് ബീഹാറിലെ സമസ്തിപുരില്‍ പ്രൈമറി സ്‌കൂള്‍ ടീച്ചറായി ജോലി കിട്ടി. ഇതിനുശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതെന്ന് മോഹിതിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. മോഹിതിനെ മാനസികമായി തളര്‍ത്തുന്ന തരത്തിലുള്ള പെരുമാറ്റമാണ് പ്രിയയുടെയും വീട്ടുകാരുടെയും ഭാഗത്തുനിന്നുണ്ടായതെന്നും ആരോപിക്കുന്നു.

 

Back to top button
error: