CrimeNEWS

ഓടിയത് പേടിച്ചിട്ട്, അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചു; പോലീസിനോട് ഷൈന്‍!

കൊച്ചി: സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതേസമയം, ഷൈനിന്റെ ഫോണ്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പണം അടച്ചതിന്റെ രേഖകളും വാട്‌സാപ്പ് ചാറ്റുകളും പോലീസ് പരിശോധിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Signature-ad

സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോര്‍ത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലില്‍ താമസിച്ചിരുന്ന മുറിയുടെ ജനല്‍ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയില്‍ കാര്‍പോര്‍ച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈന്‍ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയര്‍കെയ്‌സ് വഴി ഹോട്ടല്‍ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയില്‍ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.

2015-ലെ കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോയെ അടുത്തയിടെയാണ് തെളിവില്ലെന്നു കണ്ട് കോടതി വെറുതേ വിട്ടത്. കൊച്ചി കടവന്ത്രയില്‍ നടത്തിയ റെയ്ഡില്‍ ആയിരുന്നു കൊക്കെയ്നുമായി ഷൈനും മോഡലുകളും പിടിയിലായത്. ആലപ്പുഴയില്‍ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ കേസിലും ഷൈനിന്റെ പേര് ഉയര്‍ന്നിരുന്നു.

 

Back to top button
error: