Breaking NewsLead NewsSportsTRENDING

‘സഞ്ജുവും ദ്രാവിഡുമായുള്ള ശീതയുദ്ധം ടീമിനെ തകര്‍ക്കും; സംഗക്കാര കോച്ചായി തിരിച്ചെത്തണം’: വിമര്‍ശനവുമായി ആരാധകര്‍; തീരുമാനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് കാഴ്ചക്കാരനായി ക്യാപ്റ്റന്‍; പരിക്കിന്റെ പേരില്‍ പുറത്തിരിക്കാനും സാധ്യത

ബംഗളുരു: രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് അടുത്ത മത്സരം നിര്‍ണായകമായിരിക്കേ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്കും കോച്ച് രാഹുല്‍ ദ്രാവിഡുമായുള്ള പടലപ്പിണക്കവും ടീമിനെ വലയ്ക്കുന്നു. വലത്തേ അടിവയറ്റിലാണു സഞ്ജുവിനു കടുത്ത വേദനയെന്നും സ്‌കാന്‍ ഫലത്തിനായി കാത്തിരിക്കുകയുമാണെന്നാണു കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. ഡല്‍ഹി ക്യാപ്പിറ്റലിനെതിരേയുള്ള മത്സരത്തിനിടെയാണു സഞ്ജുവിനു പരിക്കേറ്റത്. വിപ്‌രാജ് നിഗമിനെ കട്ട് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അടിവയറ്റില്‍ വേദന അനുഭവപ്പെട്ടത്. തൊട്ടു പിന്നാലെ പുറത്തേക്കും പോകേണ്ടിയും വന്നു. കുഴപ്പമില്ലെങ്കിലും അടുത്ത മത്സരം കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കമന്റേറ്റര്‍മാരുടെ ചോദ്യത്തിനു സഞ്ജു മറുപടി പറഞ്ഞിരുന്നു.

 ഐപിഎല്‍ പാതി ദൂരം പിന്നിട്ടിട്ടും ടീമിനു താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കളിക്കളത്തിലും പുറത്തും ടീമിനെ വലയ്ക്കുന്ന നിരവധി കാര്യങ്ങളുണ്ട്. കോച്ച് രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങള്‍ അമ്പേ പരാജയപ്പെട്ടു എന്നും വിമര്‍ശനമുണ്ട്. സഞ്ജുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നു തോന്നിപ്പിക്കുന്ന വീഡിയോ രംഗങ്ങളും പുറത്തുവന്നിരുന്നു. റോയല്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന മല്‍സരം സൂപ്പര്‍ ഓവറിലേക്കു കടന്നപ്പോള്‍ താരങ്ങള്‍ക്കു ദ്രാവിഡ് നിര്‍ദേശം നല്‍കുന്നതാണ് വീഡിയോയിലുള്ളത്. പക്ഷെ ടീം ക്യാപ്റ്റനായിട്ടും സഞ്ജു അതിലൊന്നും ഇടപെടാതെ ഒഴിഞ്ഞുമാറുന്നതും കാണാം.

Signature-ad

ടീമിന്റെ ഡയറക്ടറും മുന്‍ കോച്ചുമായ കുമാര്‍ സംഗക്കാര എവിടെയെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. ടീമില്‍ ദ്രാവിഡിന്റെ ഭരണമാണു നടക്കുന്നതെന്നാണു വിമര്‍ശനം. നേരത്തേ ദ്രാവിഡിന്റെ ഇഷ്ട കളിക്കാരനായിരുന്നു സഞ്ജു. എന്നാല്‍, ടീമില്‍ ഒതുക്കപ്പെട്ടതുപോലെയാണു സമീപകാലത്തെ രംഗങ്ങള്‍. കളിക്കിടെ ഡ്രസിംഗ് റൂമിലെ ചര്‍ച്ചകളിലും സഞ്ജു ഇല്ല. പവലിയനില്‍ രണ്ടിടത്താണ് ഇരുവരുടെയും സ്ഥാനം.

കഴിഞ്ഞ സീസണില്‍ ടീമിന്റെ കോച്ചും ഡയറക്ടറും കുമാര്‍ സംഗക്കാരയായിരുന്നു. ഒരുപോലെ ചിന്തിച്ചിരുന്ന ഇരുവരുടെയും ഒത്തൊരുമ ടീമിനും ഗുണം ചെയ്തു. ഡഗൗട്ടില്‍ ഒരുമിച്ച് ചര്‍ച്ചകള്‍ നടത്തിയാണ് സഞ്ജുവും സങ്കക്കാരയും ടീമിനെ മുന്നോട്ടു കൊണ്ടു പോയത്. എന്നാല്‍, ഇക്കുറി ടീം പ്ലേ ഓഫില്‍ പോലും എത്തില്ലെന്നതു വ്യക്തമാണ്.

ദ്രാവിഡിനെ മാറ്റി പരിശീലക സ്ഥാനത്തേക്കു സംഗക്കാര എത്തുന്നതാകും ഉചിതമെന്നാണു വിവിധ മേഖലകളില്‍നിന്നുള്ള നിര്‍ദേശം. ആരാധകരും ടീമിന്റെ സ്ഥിതിയില്‍ നിരാശരാണ്. ഇപ്പോള്‍ കാണുന്ന റോയല്‍സ് ടീമിനെ സൃഷ്ടിച്ചത് സഞ്ജു സാംസണും സംഗക്കാരയുമാണെന്നും അതാണു ദ്രാവിഡ് തകര്‍ക്കുന്നതെന്നുമാണു വിമര്‍ശനം.

അവസാന ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതാണു പ്രശ്‌നമെന്നാണു ദ്രാവിഡിന്റെ വിശദീകരണം. കഴിഞ്ഞ കളിയില്‍ അവസാന അഞ്ച് ഓവറില്‍ 77 റണ്‍സ് വിട്ടുകൊടുത്തു. ഇത് 60 റണ്‍സ് വരെയാകുന്നത് ഇപ്പോള്‍ സാധാരണമാണ്. ടീമിന്റെ തീരുമാനങ്ങളിലെ ഉത്തരവാദിത്വവും ദ്രാവിഡ് ഏറ്റെടുത്തിട്ടുണ്ട്. ആര്‍ച്ചറിന മുമ്പ് സന്ദീപ് ശര്‍മയെ എറിയിച്ചത് തന്റെ തീരുമാനയായിരുന്നെന്നു കോച്ച് പറയുന്നു. സഞ്ജുവുമായി പ്രശ്‌നമൊന്നുമില്ലെന്നു സ്ഥാപിക്കാനും ദ്രാവിഡ് ശ്രമിക്കുന്നുണ്ട്. സഞ്ജു ടീമിന്റെ നിര്‍ണായക ഘടകമാണ്. ആര്‍ച്ചറിനൊപ്പം വിശ്വസിക്കാവുന്ന കളിക്കാരനെന്ന നിലയിലാണ് സന്ദീപിനെ നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: