
എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി, കാസർകോട് ഉദിനൂര്‍ പുതിയപുരയില്‍ ചന്ദ്രന്റെ മകള്‍ പി.പി അമ്പിളി (25)യുടെ ദുരൂഹ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്നാണ് അമ്പിളി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. സഹപാഠികളും ഹോസ്റ്റല്‍ വാര്‍ഡനും അമ്പിളിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. വിശദ അന്വേഷണം ആവശ്യപ്പെട്ട് മാതാവും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഈ മാസം അഞ്ചിനാണ് അമ്പിളിയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോപ്പിംഗ് കഴിഞ്ഞു വന്ന സഹപാഠികകളാണ് രാത്രി 11 മണിയോടെ മുറിയില്‍ മൃതദേഹം കണ്ടെത്തയത്.

എന്നാല്‍ ആറിന് പുലര്‍ച്ചെ 2.12 വരെ അമ്പിളിയുടെ ഫോണ്‍ ഉപയോഗത്തിലുണ്ടായിരുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. ഹോസ്റ്റല്‍ മുറിയിലെ സാധനങ്ങള്‍ അമ്പിളിയുടെ ബാഗിനകത്ത് ഒളിപ്പിച്ചു വെച്ച് കാണാതായതായി പരാതി നല്‍കി, ഒറ്റപ്പെടുത്തി മാനസികമായി പീഡിപ്പിച്ചു, പഠനം തടസ്സപ്പെടുത്തി തുടങ്ങിയവയാണ് കുടുംബം പറയുന്നത്. കോളജ് പ്രൊഫസര്‍ കൂടിയായ ഹോസ്റ്റല്‍ വാര്‍ഡന്‍ സഹപാഠികളുടെ ക്രൂരതയ്ക്ക് കൂട്ടുനിന്നതായും കുടുംബം ആരോപിക്കുന്നു. അമ്പിളി മനോരോഗിയായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും അമ്പിളിയുടെ മാതാവ് പി.പി ഗീത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. നീതിക്കുവേണ്ടി സങ്കടത്തോടെയാണ് മകളെ നഷ്ടപ്പെട്ട അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ആദ്യ പരീക്ഷയില്‍ ക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച അമ്പിളി പിന്നീട് ഹോസ്റ്റലിലെ ഒരേ മുറിയില്‍ താമസിച്ച കുട്ടികളും ഹോസ്റ്റല്‍ വാര്‍ഡനും ശാരീരികവും മാനസികവുമായ പീഡിപ്പിക്കുന്ന വിവരം പലതവണയായി സൂചിപ്പിച്ചിരുന്നുവെന്ന് അമ്മ ഗീത പറഞ്ഞു. ഒരു റൂംമേറ്റും മറ്റ് കൂട്ടുകാരികളും ഉപദ്രവിക്കുമ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ അതിന് കൂട്ടുനില്‍ക്കുന്നതായും പറഞ്ഞിരുന്നു.
ഹോസ്റ്റലില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ ഇന്റേണല്‍ മാര്‍ക്ക് അടക്കം ഇല്ലാതാക്കി എം ബി ബി എസ് പഠനം എന്ന സ്വപ്നം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നു. ആ ഭയം കാരണം ഹോസ്റ്റലിലെ ക്രൂരതകള്‍ സഹോദരങ്ങളോടോ ബന്ധുക്കളോടോ തുറന്നുപറയാന്‍ മകള്‍ സമ്മതിച്ചിരുന്നില്ല. ഇവരുടെ നിരന്തരമായ പീഡനം മകളെ രോഗത്തിലേക്കും മരണത്തിലേക്കും തള്ളിവിട്ടു. മകളുടെ ജീവിതാഭിലാഷമായിരുന്നു ഡോക്ടര്‍ ആവുക എന്നത്. ആ സ്വപ്നം തകര്‍ത്താണ് മകളെ ഇല്ലാതാക്കിയത്. മകളുടെ മരണത്തിന്റെ കാരണങ്ങള്‍ സത്യസന്ധമായ അന്വേഷണത്തിലൂടെ കണ്ടെത്തി ഉത്തരവാദികളെ കര്‍ശനമായി ശിക്ഷിക്കണമെന്ന് ഗീത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
അതിനിടെ സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് അമ്പിളിയുടെ ബന്ധുക്കളും ആരോപിച്ചു. ഹോസ്റ്റല്‍ മുറിയില്‍ അമ്പിളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് ശേഷം അമ്പിളി മനോരോഗി ആയിരുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ പ്രചാരണം നടത്താനും ശാരീരികവും മാനസികവുമായി പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ മുതിര്‍ന്നു.
രാത്രി 11 മണിക്ക് മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് സഹപാഠി അറിയിച്ച അമ്പിളിയുടെ ഫോണിലെ വാട്‌സ്ആപ് സീന്‍ പുലര്‍ച്ചെ 2.12 വരെ കാണുകയുണ്ടായി. ഇതെങ്ങിനെ സംഭവിച്ചു? റൂമില്‍ ഒപ്പം ഉണ്ടായിരുന്ന 4 കുട്ടികളില്‍ 2പേര്‍ അമ്പിളിയെ വല്ലാതെ ടോര്‍ച്ചര്‍ ചെയ്തിരുന്നു. ഇതില്‍ ഒരു കുട്ടിയുടെ പേരറിയാം. അമ്മയോട് അല്ലാതെ മറ്റാരോടും പറയാതെ ഈ വിവരം അവള്‍ മറച്ചുവെച്ചതും ഇവരുടെ ഭീഷണി കാരണമാണെന്ന് ബന്ധു സജേഷ് പറഞ്ഞു.