
പടവുകൾ
രജീന്ദര്‍ പഞ്ചാബിലെ ഒരു കോട്ടണ്‍ വ്യവസായിയുടെ മകനാണ്. പഠിക്കാന്‍ മിടുക്കനല്ലാതിരുന്ന രജീന്ദറിന് 9-ാം ക്ലാസ്സില്‍ തോറ്റതോടെ പഠനം നിര്‍ത്തേണ്ടിവന്നു. അങ്ങനെ 14-ാം വയസ്സില്‍ 30 രൂപ ദിവസവേതനത്തിന് മെഴുകുതിരി, സിമന്റ് പൈപ്പ് എന്നിവ നിര്‍മ്മിക്കുന്ന ജോലിലഭിച്ചു. പിന്നീട് അച്ഛനെപോലെ കോട്ടന്‍ വ്യവസായത്തിലേക്ക് കാലെടുത്തുവെച്ചു. ഒരുപാട് തവണ കാലിടറിവീണെങ്കിലും കഠിനമായി പരിശ്രമിച്ചു കൊണ്ടിരുന്നു അവന്‍. അങ്ങനെ കോട്ടണ്‍വ്യവസായത്തില്‍ പച്ചപിടിച്ചുതുടങ്ങി.

അപ്പോൾ വീണ്ടും ഒരാഗ്രഹം. രാസവളനിര്‍മ്മാണം…! ആദ്യമെല്ലാം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും രജീന്ദറിന്റെ ആത്മവിശ്വാസം അവരുടെ എതിര്‍പ്പുകളെ അലിയിച്ചു കളഞ്ഞു. അങ്ങനെ സ്വന്തം സമ്പാദ്യവും വീട്ടുകാരുടെ സമ്പാദ്യവുമെല്ലാം ചേര്‍ത്ത് ആറരകോടി നിക്ഷേപത്തില്‍ അഭിഷേക് ഇന്റസ്ട്രീസിന് തുടക്കമിട്ടു. വൻ വിജയമായി മാറി ആ തുടക്കം. തന്റെ വ്യവസായം പല മേഖലകളിലേക്കും അദ്ദേഹം വ്യാപിപ്പിച്ചു. ടെക്‌സ്റ്റൈല്‍, പേപ്പര്‍ തുടങ്ങിയവയിലും രജീന്ദര്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
പഞ്ചാബില്‍ മാത്രമല്ല, മധ്യപ്രദേശിലും യൂണിറ്റുകളായി.. ഇന്ന് രാജ്യത്തെ ടെക്‌സ്റ്റൈല്‍ റീട്ടെയ്ല്‍ രാജാക്കന്‍മാരില്‍ ഒന്നാമനായി രജീന്ദറിന്റെ ട്രൈഡന്റ് ഗ്രൂപ്പ് തലയുയര്‍ത്തി നില്‍ക്കുന്നു. 30 രൂപയുടെ ദിവസക്കൂലിയില്‍ നിന്നും ആത്മവിശ്വാസവും അധ്വാനവും മാത്രം കൈമുതലാക്കി 17000 കോടി രൂപ ആസ്തിയുള്ള കമ്പനിയുടെ എല്ലാമെല്ലാമായിമാറി രജീന്ദര്‍ സിങ്ങ്. ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, മറിച്ച് ഓരോ തവണ വീഴുമ്പോഴും എഴുന്നേറ്റ് മുന്നോട്ട് ഓരോ ചുവടും വെക്കുന്നതിലാണ് മഹത്വം. അവിടെയാണ് വിജയത്തിന്റെ പാത തുടങ്ങുന്നതും.
ആത്മവിശ്വാസം മുറുകെപ്പിടിച്ച് ജീവിതം നയിക്കാൻ ആശംസിക്കുന്നു. ശുഭദിനം