Breaking NewsKeralaLead NewsLIFENEWSNewsthen SpecialSocial MediaTRENDING

ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് ശക്തരായ നേതാക്കളെ; പിണറായി വീണ്ടും അധികാരത്തില്‍ എത്തും; കോണ്‍ഗ്രസ് പഴകിയ തുണിക്കെട്ട്; മുസ്ലിംലീഗില്‍ കുറേ വയസന്മാര്‍; കെ. സുരേന്ദ്രന്‍ അടുത്തെത്തില്ല; ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ടി.ജി. മോഹന്‍ദാസിന് ഒറ്റ മറുപടി

തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരത്തിലെത്തുമെന്നു ബിജെപി ബൗദ്ധിക സെല്ലിന്റെ മുന്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിനു ടി.ജി. മോഹന്‍ദാസ് സംശയമില്ലാതെ ഉത്തരം നല്‍കുന്നത്.

ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും പിണറായിയോളം തലപ്പൊക്കമുള്ള മറ്റൊരു നേതാവിനെ പ്രതിപക്ഷത്തുനിന്നോ ബിജെപിയില്‍നിന്നോ ചൂണ്ടിക്കാട്ടൂ എന്നും മോഹന്‍ ദാസ് വെല്ലുവിളിക്കുന്നു. ഒരു മികച്ച നേതാവ് ഇപ്പുറത്ത് ഇല്ലാത്തതുകൊണ്ടാണ് പിണറായി കഴിഞ്ഞ തവണ അധികാരത്തില്‍ വന്നത്. എതിര്‍ കക്ഷിക്കാരുടെ ദോഷംകൊണ്ടാണ്. ലോകം മുഴുവന്‍ നോക്കിയാല്‍ പൊതുവായി ശക്തരായ നേതാക്കളെയാണു ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. നരേന്ദ്ര മോദി, വ്‌ളാദിമിര്‍ പുടിന്‍, ഡോണള്‍ഡ് ട്രംപ് എന്നിങ്ങനെ നീളുന്നു. തെറ്റാണെങ്കിലും ശരിയാണെങ്കിലും അവര്‍ക്കു കാര്യങ്ങളില്‍ ഒരു തീരുമാനമുണ്ട്.

Signature-ad

പിണറായി വിജയന്‍ അധികാരത്തില്‍ വന്നത് ഈ ഗുണങ്ങളുള്ളതുകൊണ്ടാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ഥിരതയുണ്ട്. പിണറായി വിജയന്‍ ഒരാളെ നിയമിക്കണമെന്നു തീരുമാനിച്ചാല്‍ ആകാശം ഇടിഞ്ഞു വീണാലും നിയമിക്കും. അതിനെതിരേ ആരെങ്കിലും ഹൈക്കോടതിയില്‍ പോയാല്‍ പിണറായി സുപ്രീം കോടതിയില്‍ പോകും. എന്തിന്? ഡിറ്റര്‍മിനേഷന്‍. ചീത്തക്കാര്യത്തിനാണെങ്കിലും തീരുമാനമെടുക്കാന്‍ കഴിയുക എന്നതു ക്വാളിറ്റിയാണ്. ഇപ്പുറത്ത് ഈ പറഞ്ഞ നേതാവില്ല, പരിപാടിയില്ല. ഇപ്പൊഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കൊരു ലീഡര്‍ വേണം. നരേറ്റീവ് വേണം. പറയാന്‍ വിഷമമുണ്ട്. ബിജെപിക്കും ഇല്ല, കോണ്‍ഗ്രസിനും ഇല്ല.

മയക്കുമരുന്നിന്റെയും അക്രമങ്ങളുടെയും അരാജത്വം ഉണ്ടായിട്ടും അതേക്കുറിച്ചു മനസിലായിട്ടുമാണു പറയുന്നത്. ഇപ്പുറത്ത് ഒരു നേതാവില്ല. ബിജെപിയില്‍ നോക്കിക്കോളൂ, കെ. സുരേന്ദ്രന്‍. പിണറായിയുടെ അത്രയും സാമര്‍ഥ്യമുണ്ടെന്നു സമ്മതിക്കുമോ? അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. അദ്ദേഹം മുഖ്യമന്ത്രിയാകുന്നത് എനിക്കു സന്തോഷമാണ്. പക്ഷേ, കേരളത്തിന് അങ്ങനെയൊരു തോന്നല്‍ ഇല്ല. കോണ്‍ഗ്രസില്‍ വി.ഡി. സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബെഹന്നാന്‍ നിരവധി നേതാക്കളുണ്ട്. എന്നാല്‍ ശക്തനായ നേതാവില്ല. മുസ്ലിം ലീഗിലില്ല. വേണുഗോപാല്‍ ഒരു തര്‍ക്കമില്ലാത്ത നേതാവാണോ? പാര്‍ട്ടിതന്നെ അദ്ദേഹത്തെ സ്വീകരിക്കുന്നില്ല. രാഹുലിന്റെ അടുപ്പക്കാരനാണെന്നു പറഞ്ഞു നടക്കുന്നയാളാണ്. പക്ഷേ, പിണറായിയെ വച്ചുനോക്കുമ്പോള്‍ അദ്ദേഹം ചെറുതാണ്. മറ്റുള്ളവരുടെ കഴിവുകേടുകൊണ്ടാണ് അദ്ദേഹം ജയിക്കുന്നത്. അദ്ദേഹത്തിന്റെ പൊക്കത്തിലെത്താന്‍ ആളില്ല.

വേറെ ആര്‍ക്ക് വോട്ടു ചെയ്യുമെന്നു ആളുകള്‍ വിചാരിച്ചാല്‍ അദ്ദേഹത്തിലേക്ക് എത്തും. 30-32 ശതമാനം ആളുകള്‍ കേരളത്തില്‍ വോട്ട് ചെയ്യുന്നില്ല. ജനാധിപത്യത്തില്‍ ആളുകള്‍ക്കു വിശ്വാസമില്ലെന്നാണ് അര്‍ഥം. നിരാശരായ ആളുകള്‍ക്ക് ഒരു നേതാവ് പ്രതീക്ഷ നല്‍കുന്നില്ലെങ്കില്‍ ആരും പ്രക്ഷോഭത്തിന് ഇറങ്ങില്ല. ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാട്ടിയും ഇല്ലാതെയും പ്രക്ഷോഭം നടത്താന്‍ അറിയാം. ദേവേന്ദ്ര ഫട്‌നാവിസിനെ മുന്നില്‍നിര്‍ത്തിയാണു ജയിച്ചത്. എന്നാല്‍, ഡല്‍ഹിയില്‍ അവര്‍ സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടിയില്ല. ഇതു രണ്ടും ബിജെപിക്ക് അറിയാം. ചെട്ടിമിടുക്കും ചരക്കു മിടുക്കും എന്നു പഴമക്കാര്‍ പറയും. അവര്‍ എന്തുകൊണ്ടാണ് ഇറങ്ങാത്തതെന്ന് അറിയില്ല.

കോണ്‍ഗ്രസിനു ചെട്ടിമിടുക്കും ചരക്കുമിടുക്കും ഇല്ല. അത് പഴകി പിഞ്ഞിയ തുണിയാണ്. നല്ല നേതാവായ രേവന്ദ് റെഡ്ഡിയുണ്ടായതുകൊണ്ടാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് ജയിച്ചത്. മുസ്ലിം ലീഗില്‍ വയസായ കുറേ ആള്‍ക്കാരാണ് ഉള്ളത്. തങ്ങള്‍ കുടുംബത്തിന്റെ സ്വാധീനവും കുറഞ്ഞു. രാഷ്ട്രീയമായി നോക്കിയാല്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നല്‍കാനുള്ള കഴിവുണ്ട്. തീവ്രവാദികള്‍ ഉണ്ടെങ്കിലും മുസ്ലിം തീവ്രവാദം എന്ന ലൈനിലേക്ക് പാര്‍ട്ടി എത്തിയിട്ടില്ല. സര്‍വസമ്മതനായ നേതാവ് അവര്‍ക്കും ഇല്ല. സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ അടക്കമുണ്ട്. ഇതെല്ലാമാണ് പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യം. അതുകൊണ്ടുതന്നെ വാക്കോവര്‍ പോലെ പിണറായി വിജയന്‍ ജയിച്ചുപോകും. പക്ഷേ, ബിജെപിക്കും കോണ്‍ഗ്രസിനും കരുത്തുകാട്ടാന്‍ സമയമുണ്ട്. അത് അവര്‍ വൃത്തിയായി ചെയ്താല്‍ പിണറായി വിജയന്‍ തോല്‍ക്കും. അറബിക്കടലിലേക്ക് ഓടിക്കേണ്ടയാളാണ് പിണറായി. പക്ഷേ, ഓടിക്കാനാളില്ലെന്നും പത്രിക എന്ന യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ദാസ് പറഞ്ഞു.

Back to top button
error: