KeralaNEWS

വീട്ടില്‍ കയറി വെട്ടുമെന്ന് ഏരിയ സെക്രട്ടറിയുടെ ഭീഷണി; ജോലിയില്‍ തുടരാന്‍ പ്രയാസം; പരാതിയുമായി വില്ലേജ് ഓഫീസര്‍

പത്തനംതിട്ട: സിപിഎം ഏരിയ സെക്രട്ടറിയുമായുള്ള ഫോണ്‍വിളിയുടെ ശബ്ദരേഖ പുറത്തു വന്നതിനു ശേഷം അജ്ഞാത ഭീഷണി ഫോണ്‍ കോള്‍ വന്നതായി നാരങ്ങാനം വില്ലേജ് ഓഫീസര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജ് കലക്ടര്‍ക്കു പരാതി നല്‍കി. പരാതി കലക്ടര്‍ ആറന്മുള പൊലീസിനു കൈമാറി. പൊലീസ് ഇന്നു മൊഴിയെടുക്കും. ഇതേ സ്ഥലത്തു ജോലിയില്‍ തുടരാന്‍ പ്രയാസമാണെന്ന് വില്ലേജ് ഓഫിസര്‍ മേലധികാരികളെ അറിയിച്ചെന്നാണു സൂചന. അടുത്ത ദിവസങ്ങളില്‍ വില്ലേജ് ഓഫിസര്‍ അവധിക്ക് അപേക്ഷ നല്‍കി.

വീടിന്റെ നികുതി കുടിശിക അടച്ചു തീര്‍ക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നാരങ്ങാനം വില്ലേജ് ഓഫീസര്‍ സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവിനെ ഫോണ്‍ വിളിച്ചത്. സംസാരത്തിനൊടുവില്‍ പ്രകോപിതനായ ഏരിയ സെക്രട്ടറി വില്ലേജ് ഓഫീസറെ വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നത് വിവാദമായിരുന്നു.

Signature-ad

സഞ്ജുവിനോട് വിരോധം ഇല്ലെന്നും പെട്ടെന്നുള്ള പ്രകോപനത്തില്‍ സംസാരിച്ചതാണെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു. സേവ് ചെയ്യപ്പെടാത്ത നമ്പറുകളില്‍ നിന്നുള്ള സംഭാഷണം റിക്കോര്‍ഡ് ചെയ്യപ്പെടുന്നതാണ് ഫോണിലെ ക്രമീകരണം. സംഭാഷണം റെക്കോര്‍ഡ് ചെയ്ത് മനഃപൂര്‍വം പ്രചരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീഷണി കോളുകള്‍ തുടര്‍ന്നതോടെ വില്ലേജ് ഓഫീസര്‍ ഔദ്യോഗിക നമ്പറിന്റെ സിംകാര്‍ഡ് ഓഫീസില്‍ വച്ച ശേഷം പരാതി നല്‍കാനായി കലക്ടറേറ്റിലേക്ക് പോയി. റവന്യു ഉദ്യോഗസ്ഥര്‍ മറ്റൊരു വാഹനത്തില്‍ ഇദ്ദേഹത്തെ അനുഗമിച്ചു.

അതേസമയം, വില്ലേജ് ഓഫീസര്‍ ജോസഫ് അഴിമതിക്കാരനാണെന്നു ഏരിയ സെക്രട്ടറി എം.വി. സഞ്ജു ആരോപിച്ചു. മര്യാദകെട്ട നിലയിലാണ് തന്നോട് സംസാരിച്ചതെന്നും വിവാദമുണ്ടാക്കാന്‍ ബോധപൂര്‍വം സംഭാഷണം റിക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും സഞ്ജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: