
സ്വന്തം ഭാര്യയുടെ സംസ്കാരത്തിന് നെഞ്ചുലഞ്ഞ് വിതുമ്പി കരഞ്ഞപ്പോഴും അന്നാരും സംശയിച്ചില്ല ഇതാണ് കൊലയാളിയെന്ന്. കാമുകിയെ സ്വന്തമാക്കാൻ രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ വിമുക്തഭടൻ കെ വിധു (64) ഒടുവില്‍ അറസ്റ്റിൽ. 2024 സെപ്റ്റംബർ 26ന് ആയിരുന്നു പാർക്കിൻസൺസ് രോഗിയായ 58കാരി ഷീല മരിക്കുന്നത്. 5 മാസത്തിനിപ്പുറം ഷീലയുടേത് സ്വാഭാവിക മരണമല്ല കൊലപാതകമെന്ന് കണ്ടെത്തി.
ആനയറ കിംസ് ആശുപത്രിക്കു സമീപം ഈറോഡ് ഹൗസിൽ എസ് ഷീല മരിച്ച സംഭവത്തിലാണ് ഭർത്താവ് കെ വിധുവിനെ പൊലീസ് പിടികൂടിയത്. വിധു ഭാര്യ ഷീലയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. രോഗിയായ ഭാര്യ കട്ടിലിൽ നിന്ന് തറയിൽ തലയിടിച്ച് വീണ് മരണപ്പെട്ടു എന്നായിരുന്നു ബന്ധുക്കളോടും നാട്ടുകാരോടും ഇയാൾ പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ കള്ളിവെളിച്ചത്താവുകയായിരുന്നു.

ഭാര്യ ഏറെനാളായി ചികിത്സയിലാണെന്നും ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്നതുകൂടി പരിഗണിച്ച് പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷീലയുടെ മരണത്തിൽ മക്കളിൽ ചിലർ സംശയം പ്രകടിപ്പിച്ചെങ്കിലും തക്കതായ തെളിവുകൾ ഇല്ലാത്തതിനാൽ പരാതി നൽകിയില്ല. പിന്നീട് പോസ്റ്റ്മോർട്ടത്തിന് ഒടുവിലാണ് മരണത്തിൽ സംശയം ഉയർന്നത്. തെളിവുകൾ ലഭ്യമായതിനൊടുവിൽ പ്രതി പിടിയിലായി.
മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നും ഈ ബന്ധത്തിന് രോഗിയായ ഭാര്യ തടസ്സമാണെന്നും അതിനാലാണ് കൊലപ്പെടുത്തിയെന്നുമാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. രോഗബാധിതയാവും മുൻപ് തന്നെ ഭർത്താവിന് കാമുകിയുള്ള വിവരം അറിഞ്ഞിരുന്നത് ഷീല ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായി വിധു ഇവരെ മർദ്ദിച്ചിരുന്നു. മുൻപും ഷീലയെ വധിക്കാൻ ശ്രമിച്ചിരുന്നതായും ഇയാൾ പൊലീസിനോട് വിശദമാക്കി.
കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റന്റ് കമ്മിഷണർ ജെ.കെ.ദിനിൽ, മെഡിക്കൽ കോളജ് എസ്എച്ച്ഒ ബി.എം.ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.