
“പ്രവാസമണ്ണിൽ ഇന്ത്യാക്കാർ സമാധാനപരമായി ജീവിക്കുന്ന ഒരു സമൂഹമായത് എങ്ങനെ എന്ന ചോദ്യത്തിനുത്തരം, ജോലിസമയം കഴിഞ്ഞുള്ള വിശ്രമം, സമൂഹോന്നതിക്കായുള്ള ക്രിയാത്മക ഇടപെടലുകളിലേയ്ക്ക് അവർ ഉപയോഗിക്കുന്നു എന്നതാണ്.”
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോക്ടർ ആദർശ് സ്വൈക പറയുന്നു. കുവൈറ്റിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിംസ് അസോസിയേഷൻ (ഫിമ) സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 10ലക്ഷം പേരുമായി ഇന്ത്യാക്കാർ കുവൈറ്റിലെ വിദേശീയരിൽ ഒന്നാംസ്ഥാനത്താണ്. പക്ഷെ അക്രമങ്ങൾ, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പിറകിലും. ഇതിന് കാരണം, കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിവൃദ്ധിക്കായി സമയവും അധ്വാനവും ചിലവഴിക്കുന്നതുകൊണ്ട്, അവർ അനാവശ്യകാര്യങ്ങളിൽ തലയിടാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് സ്വദേശികളും, അന്താരാഷ്ട്ര ഡിപ്ലോമാറ്റുകളും, ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനാ, സാംസ്‌കാരിക നേതാക്കന്മാരും പങ്കെടുത്ത പരിപാടി ഫർവാനിയ ക്രൗൺ പ്ലാസയിലാണ് സംഘടിപ്പിച്ചത്.
ഇന്ത്യൻ രൂപയാണ് 1961 വരെ കുവൈറ്റ് ഉപയോഗിച്ചിരുന്നത് വസ്‌തുത ഓർമ്മപ്പെടുത്തി, കുവൈറ്റും ഇന്ത്യയുമായി ദീർഘകാലമായി തുടരുന്ന ബന്ധം സ്ലൈഡ് ഷോയിലൂടെ കുവൈറ്റ് സ്വദേശി അവതരിപ്പിച്ചത് ശ്രദ്ധേയമായി.
ഫിമ പ്രസിഡണ്ട് കരീം ഇർഫാൻ, സെക്രട്ടറി സിദ്ധീഖ് വലിയകത്ത്, ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്ങ് വിദഗ്ദ്ധൻ ഹുസാം അൽ മുത്താവ, ഇന്ത്യൻ ബിസിനസ് പ്രഫഷണൽസ് കൗൺസിൽ ചെയർമാൻ ഖസാർ ഷാക്കിർ തുടങ്ങിയവർ സംസാരിച്ചു.