
കാസർകോട്: ജൂസിൽ മദ്യം കലർത്തി നൽകി യുവതിയുടെ നഗ്നചിത്രം പകർത്തിയെന്ന കേസിൽ യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ. വടകര പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ജാസ്മിനെ (26) യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. പടന്നയിലെ ഭർതൃമതിയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 4 ദിവസം യുവതിയുടെ കൂടെ കഴിഞ്ഞിരുന്നതായാണ് പറയുന്നത്. ഇതിനിടയിൽ ജൂസിൽ മദ്യം കലർത്തി നൽകി നഗ്ന ചിത്രം എടുത്തു എന്നാണ് പരാതി. ഫോട്ടോ ഭർത്താവിനും മകൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം ആവശ്യപ്പെട്ടുവെന്ന കാണിച്ചാണ് യുവതി ചന്തേര പൊലീസിനെ പരാതിയുമായി സമീപിച്ചത്.

പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് പ്രതി ഖത്തറിലേക്ക് കടക്കാൻ ശ്രമിച്ചത്. പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് ചന്തേര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് എസ്ഐ മുഹമ്മദ് മുഹ്സിനും സംഘവും വിമാനത്താവളത്തിൽ എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചന്തേര സ്റ്റേഷനിലെത്തിച്ചു. ഹൊസ്ദുർഗ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.