KeralaNEWS

മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരിക നാമജപ ഘോഷയാത്രയായി, പുതിയ കല്ലറയൊരുക്കി; ഗോപന്‍ സ്വാമിയുടെ ‘മഹാസമാധി’ വൈകിട്ട്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം ഇന്ന്. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിക്കും. നാമജപ ഘോഷയാത്രയായിട്ടായിരിക്കും മൃതദേഹം കൊണ്ടുവരികയെന്നാണ് വിവരം. അതിനുശേഷം പൊതുദര്‍ശനത്തിന് വയ്ക്കും.

മൂന്ന് മണിയോടെ മതാചാര്യന്മാരുടെ സാന്നിദ്ധ്യത്തില്‍ മഹാസമാധി നടത്തുമെന്ന് കുടുംബം അറിയിച്ചു. ഗോപന്‍ സ്വാമിക്കായി കുടുംബം പുതിയ കല്ലറയൊരുക്കിയിട്ടുണ്ട്. ‘ഋഷിപീഠം’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇതിനുനടുവിലായി ഒരു കല്ല് വച്ചിട്ടുണ്ട്. ഇതില്‍ ഗോപന്‍ സ്വാമിയെ ഇരുത്തും. നേരത്തെ ഒരുക്കിയ കല്ലറയ്ക്ക് സമീപമാണ് പുതിയ കല്ലറയൊരുക്കിയതെന്നാണ് വിവരം.

Signature-ad

നിലവില്‍ നെയ്യാറ്റിന്‍കര പൊലീസാണ് വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. ഗോപന്‍ സ്വാമിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം, ഫോറന്‍സിക്, പത്തോളജി റിപ്പോര്‍ട്ടുകളും വരും ദിവസങ്ങളിലേ ലഭിക്കുകയുള്ളൂ. പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ ദുരൂഹതയില്ലാത്തതിനാല്‍ അത് സാങ്കേതിക നടപടികള്‍ മാത്രമാണെന്നും മൃതദേഹം വിട്ടുനല്‍കുന്നതിന് തടസമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് മരണകാരണം കണ്ടെത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ അഞ്ചോടെയാണ് ഗോപന്‍ സ്വാമിയുടെ സമാധി പൊളിക്കല്‍ നടപടികളാരംഭിച്ചത്. മൃതദേഹം ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ടോടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മൂന്നോടെ നിംസിലെത്തിച്ച് മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു.

 

Back to top button
error: