CrimeNEWS

എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയുടെ കൊലപാതകം; പ്രതി സംസ്ഥാനം വിട്ടതായി പൊലീസ്

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസിലെ പ്രതി സംസ്ഥാനം വിട്ടതായി പൊലീസ്.പ്രതിക്കായി കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നു. പ്രതി അബ്ദുല്‍ സനൂഫ് യുവതിയുമായി ലോഡ്ജിലെത്തിയത് സുഹൃത്തിന്റെ കാറിലാണെന്നും പൊലീസ് കണ്ടെത്തി. പ്രതിക്ക് പാസ്‌പോര്‍ട്ട് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സനൂഫിനെതിരെ ഫസീല നേരത്തേ ഒറ്റപ്പാലത്ത് പീഡനക്കേസ് നല്‍കിയിരുന്നു. അതേസമയം, സനൂഫ് ലോഡ്ജില്‍ നല്‍കിയ ഫോണ്‍ നമ്പറും മേല്‍വിലാസവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Signature-ad

സനൂഫും ഫസീലയും 24-ന് ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്. മുറിയുടെ വാടക അടയ്ക്കാത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിളിച്ചപ്പോള്‍ ഉണരാത്തതിനാല്‍ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. സനൂഫ് ലോഡ്ജില്‍ കൊടുത്ത ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി.

രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫിന്റെപേരില്‍ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. വീണ്ടും അയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. സനൂഫ് ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. മരണവിവരമറിഞ്ഞ് ഫസീലയുടെ ബന്ധുക്കള്‍ കോഴിക്കോട്ടെത്തി. ലോഡ്ജ് മുറിയില്‍നിന്ന് ആധാര്‍കാര്‍ഡുള്‍പ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്. സനൂഫ് ഉപയോഗിച്ച കാര്‍ പാലക്കാട് ചക്കാന്തറയില്‍ നിന്നും കണ്ടെത്തി. ഈ കാര്‍ മറ്റൊരു വ്യക്തിയുടേതാണ്.

Back to top button
error: