IndiaNEWS

ഇന്ന് സത്യപ്രതിജ്ഞ: ഉദയനിധി സ്റ്റാലിൻ തമിഴ്നാട്  ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക്

     ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച  മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ശുപാർശയ്ക്ക് ഗവർണർ അംഗീകാരം നൽകി. ഇന്ന് (ഞായർ) വൈകിട്ട് 3.30ന് ചെന്നൈ രാജ്ഭവനിൽ വച്ചു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഉദയനിധി സ്റ്റാലിൻ എന്ന 46 വയസുകാരൻ, ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഇളം തലമുറക്കാരൻ തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കും. മന്ത്രിസഭാ പുനഃസംഘടനയോടെ സ്റ്റാലിന്റെ മകനും കായിക–യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയുടെ നേതൃത്വത്തിലുള്ള യുവനിര മന്ത്രിസഭയിൽ ശക്തിനേടും. ഡിഎംകെയിൽ ഉദയനിധിക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് പുതിയ പദവി.

കരുണാനിധിയുടെ കാലത്ത് ഏറെ നാൾ അധികാരത്തിന് പുറത്ത് നിന്ന എം.കെ സ്റ്റാലിൻ തന്റെ 56–ാം വയസിലാണ് തമിഴ്നാട് ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്. 68–ാം വയസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കും. എന്നാൽ അത്രയൊന്നും കാത്തിരിക്കേണ്ടി വന്നില്ല ഉദയനിധിക്കെന്നതും ശ്രദ്ധേയം. അത്രയും കാത്തിരിപ്പിക്കാൻ സ്റ്റാലിൻ തയ്യാറായില്ല എന്നത് മറുവശം. എംഎൽഎയായി മത്സരിച്ച് ജയിച്ച് ആദ്യ തവണ  ഉപമുഖ്യമന്ത്രി പദത്തിൽ പ്രതിഷ്ഠിച്ചു.  ഇനി തമിഴ്നാട്ടിലെ ഏറ്റവും വലിയ കേഡർ പാർട്ടിയായ ഡിഎംകെയിലെ രണ്ടാം അധികാരകേന്ദ്രം ഉദയനിധിതന്നെ  എന്നതിൽ തർക്കമില്ലെന്ന് ചുരുക്കം.

Signature-ad

  ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിൽ നിന്ന് ഉദയനിധിയെ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ  മത്സരിപ്പിച്ചപ്പോൾ തന്നെ ഉദയനിധിയിലൂടെ അധികാരക്കൈമാറ്റം കരുണാനിധി കുടുംബത്തിലേക്കെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ അവിടെ എം.കെ. സ്റ്റാലിൻ തിടുക്കം കാണിച്ചില്ല. 10 വർഷങ്ങൾക്ക് ശേഷം ‍ഡിഎംകെ മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയിട്ട് പോലും  ആദ്യഘട്ടത്തിൽ പരിഗണിച്ചില്ല.

വൈകാതെ ഉദയനിധിയ്ക്കായി പാർട്ടിയിലും അണികൾക്കിടയിലും മുറവിളി ഉയർന്നതോടെ 2022 ഡിസംബറിൽ ഉദയനിധിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കുകയായിരുന്നു. അത്ര സുപ്രധാനമായ വകുപ്പുകളല്ല ഉദയനിധിയ്ക്ക് ലഭിച്ചത്. കായിക-  യുവജനക്ഷേമ വകുപ്പുകൾ ലഭിച്ച ഉദയനിധി പക്ഷേ തനിക്ക് ലഭിച്ച അവസരം മികച്ച രീതിയിൽ വിനിയോഗിച്ചു. കായിക രംഗത്ത് തമിഴ്നാടിനെ ഈ കാലഘട്ടത്തിൽ മുന്നോട്ട് നയിക്കാൻ ഉദയനിധിയ്ക്കായി. അന്തർദേശീയ- ദേശീയ ടൂർണമെന്റുകൾക്ക് തമിഴ്നാട് ഈ കാലഘട്ടത്തിൽ വേദിയായി.

എന്നാൽ ഇതിനിടയിലുണ്ടായ സനാതന ധർമ പരാമർശ വിവാദം ഉദയനിധിയ്ക്കെതിരെ ബിജെപി ആയുധമാക്കി. സനാതന ധർമത്തെ പകർച്ചവ്യാധിയെ പോലെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമർശം ഉത്തരേന്ത്യയിൽ അടക്കം വലിയ വിവാദമായി മാറിയിരുന്നു. ഘടകക്ഷിയായ കോൺഗ്രസ് വരെ ഉദയനിധിയുടെ പരാമർശത്തെ എതിർത്തു. എന്നാൽ താൻ പറഞ്ഞ വാക്കുകളിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകാൻ ഉദയനധി തയ്യാറായില്ല. മാത്രമല്ല സംഘപരിവാറിനെതിരെ സർവശക്തിയുമെടുത്ത് താൻ പോരാടുമെന്ന മുന്നറിയിപ്പും നൽകി. ഇതിനിടയിൽ ചെന്നൈയിലെയും തെക്കൻ തമിഴ്നാട്ടിലെയും പ്രളയ മേഖലകളിൽ ഉദയനിധിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം സർക്കാർ ഏകോപിപ്പിച്ചത്.

ഉദയനിധിയെ മുന്നിൽ നിർത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഡി.എം.കെ- ഇന്ത്യാ മുന്നണി, തമിഴ്നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലെ ഏക സീറ്റിലും വിജയക്കൊടി പാറിച്ചു. ആ വിജയം ഉദയനിധിയുടെ ഗ്രാഫ് പിന്നെയും മുകളിലേയ്ക്ക് ഉയർത്തി.

കൈക്കൂലിക്കേസിൽ ജയിലിലായിരുന്ന സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും. കൈക്കൂലിക്കേസിൽ 2023 ജൂണിലാണ് എക്സൈസ് മന്ത്രിയായിരുന്ന സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: