KeralaNEWS

അജിത് കുമാര്‍ RSS നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്തിന്? ഡി.ജി.പി. അന്വേഷിക്കും, റിപ്പോര്‍ട്ട് ഉടന്‍

തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയം ഡി.ജി.പി. അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് നല്‍കുമെന്നാണ് വിവരം. സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് പരിശോധിക്കുന്നത്.

അജിത് കുമാറിന്റെ വിശദീകരണം കേള്‍ക്കും. ഇതിനുപുറമെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളും പരിശോധിക്കും. തിരുവനന്തപുരത്ത് വെച്ച് രാംമാധവിനേയും തൃശ്ശൂരില്‍വെച്ച് ദത്താത്രേയ ഹൊസബാളെയും ഏത് സാഹചര്യത്തിലാണ് അജിത് കുമാര്‍ കണ്ടത്, സന്ദര്‍ശനം എന്തിനുവേണ്ടിയായിരുന്നു, ഔദ്യോഗിക സ്വഭാവമുണ്ടായിരുന്നോ, വ്യക്തിപരമായിരുന്നോ, സര്‍വീസ് ചട്ടലംഘനം നടന്നിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.

Signature-ad

അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ എം.ആര്‍. അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. വേഗത്തില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.

അതിനിടെ, തൃശ്ശൂരില്‍ ബി.ജെ.പി.യുമായി ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണത്തെ രാഷ്ട്രീയമായി ചെറുക്കാനാണ് സി.പി.എം. തീരുമാനം. അതുകൊണ്ടാണ്, പി.ബി. അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. അതേസമയം, എ.ഡി.ജി.പി. ആര്‍.എസ്.എസ്. നേതാക്കളെ കണ്ട പ്രശ്‌നത്തില്‍ അങ്ങനെയൊരു നിലപാടെടുക്കേണ്ടെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ. രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ച ഈ പ്രശ്‌നത്തില്‍ തീരുമാനം മുഖ്യമന്ത്രിക്കുവിട്ടിരിക്കുകയാണ്.

വിവാദവിഷയങ്ങളില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുപുറമേ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഇങ്ങനെപോയാല്‍പ്പോരെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ച പ്രശ്‌നങ്ങള്‍ ഗൗരവമായി കാണണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: