CrimeNEWS

ദുബായില്‍ പീഡിപ്പിച്ചെന്ന് പറഞ്ഞ സമയത്ത് യുവതി കേരളത്തില്‍; നിവിന്‍ ആ ഹോട്ടലില്‍ താമസിച്ചിട്ടുമില്ല

കൊച്ചി: നടന്‍ നിവിന്‍പോളിക്കെതിരെ യുവതി നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ദുബായിലെ ഹോട്ടലില്‍വച്ച് 2023 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ മാസങ്ങളില്‍ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതില്‍ വ്യക്തത വരുത്താന്‍ യാത്രാരേഖകള്‍ പരിശോധിക്കും. ഹോട്ടല്‍ അധികൃതരില്‍നിന്നും വിവരം ശേഖരിക്കും.

2021ന് ശേഷം നിവിന്‍ ഈ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോള്‍ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിന്‍ പോളിയടക്കം 6 പേര്‍ക്ക് എതിരെയാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്. നിവിന്‍ 6ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാനിര്‍മാതാവ് തൃശൂര്‍ സ്വദേശി എ.കെ.സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണു മറ്റു പ്രതികള്‍.

Signature-ad

കഴിഞ്ഞ നവംബറില്‍ യൂറോപ്പില്‍ ‘കെയര്‍ ഗിവറായി’ ജോലി വാഗ്ദാനം ചെയ്തു. അതു നടക്കാതായപ്പോള്‍ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും പറഞ്ഞു ശ്രേയ ദുബായിലെത്തിച്ചെന്നും അവിടെ ഹോട്ടല്‍ മുറിയില്‍ മറ്റു പ്രതികള്‍ പീഡിപ്പിച്ചെന്നുമാണു യുവതിയുടെ മൊഴി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതേ സംഘം സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നു കാട്ടി ഒരുമാസം മുന്‍പു യുവതി ഊന്നുകല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്തിരുന്നില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു നല്‍കിയ പീഡനപരാതിയെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. പീഡനാരോപണം ശുദ്ധനുണയാണെന്നും അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും നിവിന്‍ പോളി വ്യക്തമാക്കിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: