CrimeNEWS

മദ്യപാനത്തിനിടെ നോട്ടം ഇഷ്ടമായില്ല; യുവാക്കള്‍ ചുമട്ടുതൊഴിലാളിയുടെ ചെവി അടിച്ചുതകര്‍ത്തു

കൊല്ലം: ബാറിലെ മദ്യപാനത്തിനിടെ തങ്ങളുടെനേരേ നോക്കിയെന്ന കാരണംപറഞ്ഞ് യുവാക്കള്‍ ബിയര്‍ കുപ്പികൊണ്ട് ചുമട്ടുതൊഴിലാളിയുടെ ചെവി അടിച്ചുതകര്‍ത്തു. കര്‍ണപുടം പൊട്ടിപ്പോയ ചുമട്ടുതൊഴിലാളി ജോസ് പ്രകാശിന്റെ ഒരു ചെവിയുടെ കേഴ്‌വി നഷ്ടമായി.

സംഭവത്തില്‍ രണ്ട് യുവാക്കളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. അരിനല്ലൂര്‍ അരീക്കാവ് ക്ഷേത്രത്തിനു സമീപം ചരുവില്‍ പുത്തന്‍വീട്ടില്‍ അഭിജിത്ത് (22), ശൂരനാട് തെക്ക് ഇഞ്ചക്കാട് പള്ളിയാട്ട് വീട്ടില്‍ അതുല്‍ കൃഷ്ണന്‍ (19) എന്നിവരാണ് പിടിയിലായത്.

Signature-ad

ശാസ്താംകോട്ടയിലെ ബാറില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടാണ് അഞ്ചുപേരടങ്ങിയ യുവസംഘം മദ്യപിക്കാനെത്തിയത്.

അഭിമുഖമായ സീറ്റുകളിലിരിക്കുകയായിരുന്നു മര്‍ദനമേറ്റ ജോസും യുവാക്കളും. അവരില്‍ ആരോ അസഭ്യം പറയുന്നതുകേട്ട് ജോസ് നോക്കിയതോടെ യുവാക്കള്‍ പ്രകോപിതരായി.

തുടര്‍ന്ന് ബിയര്‍ കുപ്പിയെടുത്ത് ഇരുവരുംചേര്‍ന്ന് ജോസ് പ്രകാശിന്റെ തലയ്ക്ക് അടിച്ചു. തിരിഞ്ഞതോടെ ചെവിയുടെ ഭാഗത്താണ് അടിയേറ്റത്. ശക്തമായ അടിയില്‍ ആഴത്തില്‍ മുറിവേറ്റ് കര്‍ണപുടം പൊട്ടി. ജോസ് പ്രകാശ് ചികിത്സയിലാണ്. സംഭവശേഷം യുവാക്കള്‍ രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.

Back to top button
error: