Fiction

ബഹുമാനം പിടിച്ചുവാങ്ങേണ്ടതല്ല, സ്വഭാവികമായി നേടിയെടുക്കുകയാണ് ഉചിതം

വെളിച്ചം

     രാജഗുരുവിനെ എല്ലാവര്‍ക്കും ബഹുമാനമായിരുന്നു. രാജാവ് അദ്ദേഹത്തെ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കും. ഒരു ദിവസം രാജാവ് ഗുരുവിനോട് ചോദിച്ചു:

Signature-ad

“അറിവാണോ സ്വഭാവമാണോ മുഖ്യം…?”

‘കുറച്ച് ദിവസം കഴിഞ്ഞ് ഇതിന് മറുപടി തരാ’മെന്ന് ഗുരു പറഞ്ഞു. പിറ്റേന്ന് ഗുരു ഖജനാവില്‍ നിന്ന് കുറച്ച് സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോയി. കാവല്‍ക്കാരന്‍ കണ്ടെങ്കിലും പ്രതികരിച്ചില്ല.
പല ദിവസം ഇതാവര്‍ത്തിച്ചപ്പോള്‍ കാവല്‍ക്കാരന്‍ രാജാവിനോട് വിവരം പറഞ്ഞു. അടുത്തദിവസം ഗുരു രാജാവിനെ കാണാന്‍ എത്തിയിട്ടും അദ്ദേഹം എഴുന്നേറ്റതേയില്ല. കാര്യം മനസ്സിലാക്കിയ ഗുരു രാജാവിനോട് ചോദിച്ചു:

“എന്നെ കണ്ടപ്പോള്‍ താങ്കള്‍ എഴുന്നേല്‍ക്കാഞ്ഞത് ഞാന്‍ സ്വർണ നാണയങ്ങൾ എടുത്ത വിവരം അറിഞ്ഞതുകൊണ്ടാണ് അല്ലോ…? താങ്കളുടെ ചോദ്യത്തിന് ഉത്തരം ഇപ്പോള്‍ കിട്ടിയെന്ന് ഞാന്‍ കരുതുന്നു. സ്വഭാവം മോശമായാല്‍ എത്ര ഉന്നതനാണെങ്കിലും ബഹുമാനിക്കാന്‍ നാം മടിക്കും. അതുകൊണ്ട് സ്വഭാവം തന്നയാണ് മുഖ്യം.”

ബഹുമാനം പിടിച്ചുവാങ്ങുന്നവരും സ്വഭാവികമായി നേടിയെടുക്കുന്നവരും ഉണ്ട്. ധനാഢ്യന്റെയും അധികാരിയുടേയും പിറകെ ആളുകള്‍ വട്ടമിട്ടു നടക്കുന്നത് അയാളുടെ സ്വഭാവവൈശിഷ്ട്യത്തിനുള്ള സാക്ഷ്യപത്രമല്ല. അത് അവരുടെ ധനശേഷിയെ ചൂഷണം ചെയ്യുന്നതിന് വേണ്ടി മാത്രമാണ്.

സമ്പത്തിനും അധികാരത്തിരം എപ്പോൾ നാശം സംഭവിക്കുന്നുവോ അന്ന് ഇതെല്ലാം ഇല്ലാതെ ആകും.

ബഹുമാനിക്കുക എന്നത് ഒരു വാക്കോ പ്രവൃത്തിയോ അല്ല. അതൊരാള്‍ക്കു മറ്റൊരാളോട് തോന്നുന്ന സ്വാഭാവികവികാരമാണ്. ആ സ്വാഭാവികത നമുക്കും നേടിയെടുക്കാന്‍ സാധിക്കട്ടെ.

ഏവർക്കും ശുഭദിനം.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: