CrimeNEWS

ദീപു വധം: ആരാണ് കൊലയാളി? കാറില്‍നിന്നിറങ്ങി  പോയ ഭിന്നശേഷിക്കാരനോ, ഒപ്പം ഉണ്ടാകുമെന്നു പറഞ്ഞവരോ…?

   കേരള- തമിഴ്നാട്  അതിർത്തിയിൽ കളിയിക്കാവിളയ്ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ ദീപുവിന്റെ കൊലപാതകത്തിന് പിന്നിൽ യുവാവുമായി അടുത്ത ബന്ധമുള്ള ആളെന്ന് സംശയം. കരമന സ്വദേശിയും ക്വാറി ഉടമയുമായ എസ് ദീപുവാണ് (44) കൊലപ്പെട്ടത്.

സംഭവത്തിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് കണ്ടെത്തിയത്. ഒരു ഭിന്നശേഷിക്കാരനാണ് ഇതെന്ന സംശയവും പൊലീസിനുണ്ട്. കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ല. മോഷണത്തിനു വേണ്ടിയുള്ള കൊലപാതകമാണ് എന്നാണു പൊലീസ് കരുതുന്നത്.

Signature-ad

ദീപുവിന്റെ കയ്യിൽ പണമുണ്ടെന്ന് കൃത്യമായി അറിയുന്ന ആരോ ആണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് കരുതുന്നു. അവസാനമായി ദീപു വിളിച്ച മാര്‍ത്താണ്ഡം ഭാഗത്തെ ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളിയെ ഉടന്‍ തന്നെ വലയിലാക്കാന്‍ കഴിയുമെന്നാണു പൊലീസ് പറയുന്നത്.

ദീപുവിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. രാത്രി ഏഴരയോടെ വീട്ടില്‍നിന്നു പോയ ദീപുവിനെ കളിയിക്കാവിള പൊലീസ് സ്‌റ്റേഷനില്‍നിന്ന് 200 മീറ്റര്‍ മാറി  പാര്‍ക്ക് ചെയ്ത കാറിൽ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

ബോണറ്റ് പൊക്കിവച്ച്, ലൈറ്റ് ഓണ്‍ ചെയ്ത നിലയിലുള്ള വാഹനം കണ്ടാണ് പൊലീസിന്റെ പട്രോളിങ് സംഘം പരിശോധന നടത്തിയത്. അപ്പോഴാണ് കഴുത്തറുത്ത നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. സീറ്റ് ബെല്‍റ്റ് ധരിച്ച് ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു ദീപു. വാഹനം ഓഫ് ചെയ്തിരുന്നില്ല.

പൊള്ളാച്ചിയിലും കോയമ്പത്തൂരിലും പോയി മണ്ണുമാന്തിയന്ത്രം വാങ്ങി  ലെയ്ത്തില്‍ അറ്റകുറ്റപ്പണി നടത്തി മറിച്ചുവില്‍ക്കുന്ന ജോലിയും ദീപു ചെയ്തിരുന്നു. നെയ്യാറ്റിന്‍കരയില്‍നിന്നും തക്കലയില്‍നിന്നും ഓരോരുത്തര്‍ യാത്രയില്‍ ഒപ്പമുണ്ടാകുമെന്നാണ് ദീപു വീട്ടില്‍ പറഞ്ഞിരുന്നത്. നെടുമങ്ങാട് സ്വദേശിയായ ആക്രി കച്ചവടക്കാരനുമായി സാമ്പത്തിക തര്‍ക്കമുള്ളതായും പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് കേസും നിലവിലുണ്ട്. അതേസമയം പണത്തിനായി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന്  ദീപുവിന്റെ ഭാര്യ വിധുമോള്‍ പറഞ്ഞു. 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു ഗ്യാങ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു, പക്ഷേ അതാരാണ് അറിയില്ലെന്നും അവര്‍ പറഞ്ഞു.

തക്കല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി 4 പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. 2 സംഘങ്ങൾ തിരുവനന്തപുരത്ത് അന്വേഷണം നടത്തുന്നുണ്ട്.

‘കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ദീപു ആരോടൊക്കെയാണ് ഫോണിൽ സംസാരിച്ചത് എന്ന് പരിശോധിച്ചു. സംശയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പ്രതിയെ ഉടൻ കണ്ടെത്താനാകും. ക്വാറി ബിസിനസിലെ പാർട്ണർമാരെയും ചോദ്യം ചെയ്യും.’ പൊലസ് പറഞ്ഞു.

Back to top button
error: