CrimeNEWS

ഭാര്യയോടൊപ്പം ഒരുമിച്ച് മുന്നോട്ട് പോകും, എല്ലാം ഒത്തുതീര്‍പ്പായി; പന്തീരാങ്കാവ് കേസില്‍ വീണ്ടും ട്വിസ്റ്റ്

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളായ രാഹുല്‍ പി.ഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൊലീസിനു നോട്ടിസ്. താനും ഭാര്യയുമായി ഉണ്ടായിരുന്നതു തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നു എന്നും അതു പരിഹരിച്ച സാഹചര്യത്തില്‍ ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ പറയുന്നു.

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. നിലവിലുള്ള ക്രിമിനല്‍ കേസ് മൂലം ഭാര്യയും ഭര്‍ത്താവുമായി ഒരുമിച്ചു ജീവിക്കാന്‍ സാധിക്കുന്നില്ല. പൊലീസിന്റെ തുടര്‍ച്ചയായ ഇടപെടലിനെ തുടര്‍ന്നാണിത് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തന്നെ രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്നു കാണിച്ചുള്ള യുവതിയുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് എ.ബദറുദീന്റെ ബഞ്ചെ് കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി.

Signature-ad

തെറ്റിദ്ധാരണകള്‍ നീങ്ങുകയും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ കേസ് റദ്ദാക്കണം. ഈ കേസ് തുടരുന്നത് തങ്ങളോടു ചെയ്യുന്ന കടുത്ത അനീതിയും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായിരിക്കും. തങ്ങള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ പൊതുസമൂഹത്തെ ബാധിക്കുന്നവയല്ല. തെറ്റിദ്ധാരണകളെല്ലാം തമ്മില്‍ സംസാരിച്ചു മാറ്റുകയും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇക്കാര്യം യുവതിയും തന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്ന് ഹര്‍ജിയില്‍ പറയുന്നു.

രാഹുല്‍, മാതാവ്, സഹോദരി, രാഹുലിന്റെ സുഹൃത്ത് എന്നിവരാണു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. തങ്ങള്‍ നിരപരാധികളാണെന്ന് ഇവര്‍ ഹര്‍ജിയില്‍ പറയുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ ചില തെറ്റിദ്ധാരണകള്‍ മൂലമാണ് ഇത്തരമൊരു പരാതി കൊടുക്കാനിടയായത്. രണ്ടു കക്ഷികള്‍ തമ്മിലുള്ള വിവാഹബന്ധത്തിലെ പ്രശ്‌നങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. രാഹുല്‍ യുവതിയെ ഒരു വിധത്തിലുള്ള പരുക്കുകളും ഏല്‍പ്പിച്ചിട്ടില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് യുവതി തന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ രംഗത്തു വന്നിരുന്നു. തന്നെ രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭര്‍തൃവീട്ടുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണു മകള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് എന്നാണ് മാതാപിതാക്കള്‍ പ്രതികരിച്ചത്. യുവതിയെ കാണാനില്ലെന്നു കാട്ടി വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് ഇവരെ കണ്ടെത്തി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നാണ് യുവതി വ്യക്തമാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: