KeralaNEWS

കൊടുങ്കാറ്റിനെ ധീരമായി നേരിടുക, ഒപ്പം ഓടിയാൽ അത് നമ്മെ പിഴുതെറിയും

വെളിച്ചം

    ആ പുല്‍മേട്ടില്‍ ഒരിടത്ത് പശുവും മറ്റൊരിടത്ത് കാട്ടുപോത്തും മേഞ്ഞു നടന്നു. അപ്പോഴാണ് ശക്തമായ കാറ്റ് ദൂരെ നിന്നും വന്നത്. കാറ്റ് വരുന്ന ശബ്ദം ഇരുവര്‍ക്കും നേരത്തെ തന്നെ തിരിച്ചറിയാന്‍ ഉള്ള കഴിവുണ്ട്.

Signature-ad

പശു ഈ ശബ്ദം കേട്ട് തിരിഞ്ഞോടാന്‍ തുടങ്ങി. എന്നാല്‍ കാട്ടുപോത്താകട്ടെ കാറ്റിന് നേരയാണ് ഓടിയത്. തന്റെ ശക്തമായ ശരീരം കാറ്റില്‍ ഉലയാതെ, വീണുപോകാതെ ബാലന്‍സ് ചെയ്ത് കാട്ടുപോത്ത് കാറ്റിനെ മറികടന്നു. തത്ഫലമായി കാറ്റ് കൊണ്ടിട്ട ഭക്ഷണങ്ങള്‍ അത് ആസ്വദിച്ചു. എന്നാല്‍ പശുവാകട്ടെ തന്റെ നേരെ വരുന്ന കാറ്റിനെ പേടിച്ച് അതിനെ ഒഴിവാക്കാന്‍ അപ്പോഴും ഓടിക്കൊണ്ടേയിരുന്നു.

പക്ഷേ, കാറ്റ് പശുവിനടുത്തെത്തുകയും പശുവിനെ ചുഴറ്റിയെറിഞ്ഞ് കടന്നുപോവുകയും ചെയ്തു. ആ വീഴ്ചയെ അതിജീവിക്കാന്‍ പശുവിനായില്ല.

ഇതുപോലെയാണ് നമ്മുടെ ജീവിതത്തിലെ ടെന്‍ഷനും,സമ്മര്‍ദ്ദവും, വെല്ലുവിളികളുമെല്ലാം. അവയില്‍ നിന്നെല്ലാം ഒരു പരിധിവരെയെ നമുക്ക് ഓടിയൊളിക്കാന്‍ സാധിക്കൂ. എത്ര കരുതലോടെ നിന്നാലും കൊടുങ്കാറ്റ് നമ്മെതേടി വരിക തന്നെ ചെയ്യും. ഈ കൊടുങ്കാറ്റ് വരുമ്പോള്‍ അവയെ കടന്നുപോകാന്‍ അനുവദിക്കാതെ ആ കാറ്റിനുമുമ്പില്‍ പലരും ഓടിക്കൊണ്ടേയിരിക്കും. ഫലമോ, സ്ഥിരമായ അപമാനം, ആകുലത, കുറ്റബോധം. ജീവിതം മുഴുവനും കൊടുങ്കാറ്റ് കൊണ്ട് നിറയും. പകരം കാട്ടുപോത്തിനെപോലെ തിരിഞ്ഞു നിന്ന് ആ കൊടുങ്കാറ്റിനെ നേരിടാന്‍ തീരുമാനിച്ചാല്‍, ചിലപ്പോഴൊക്കെ അതു നമ്മുടെ ഉള്ളുലയ്ക്കുമായിരിക്കും. ചിലപ്പോള്‍ നാം കാലിടറിവീഴുമെന്നോ, ചിലപ്പോള്‍ അത് നമ്മെ എവിടേക്കോ പറത്തിക്കൊണ്ടുപോകുമെന്നോ തോന്നിപ്പിക്കുമായിരിക്കും. പക്ഷേ ആത്യന്തിക വിജയം നമുക്കായിരിക്കും.

ഒളിച്ചോടാന്‍ കാടില്ലെന്ന് തിരിച്ചറിയുന്ന നിമിഷം നാം, നമ്മുടെ ഉള്ളിലെ ശക്തിയെ തിരിച്ചറിയും.. ശക്തരാകും. ആ ശക്തി പിന്നീട് നമ്മെ മുന്നോട്ട് നയിക്കുക തന്നെ ചെയ്യും

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: