CrimeNEWS

നാല് ദിവസത്തിനിടെ മുക്കിയത് 3000 രൂപയുടെ 11 കുപ്പി മദ്യം; ഒടുവില്‍ നാല് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കക്കോടി ബിവറേജസ് സെല്‍ഫ് സര്‍വീസ് ഔട്ട്ലെറ്റില്‍ മോഷണം പതിവാക്കിയ ‘കുപ്പിക്കള്ളന്മാര്‍’ പിടിയില്‍. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യം കവര്‍ന്ന നാലുപേരില്‍ രണ്ടുപേരാണ് പിടിയിലായത്. അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിന്‍ പ്രഭാകരന്‍ (23) എന്നിവരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

അവധിയിലായിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാനേജര്‍ ജോലിയില്‍ തിരികെയെത്തി കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവുകണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാരുടെ സഹായത്തോടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത്. തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം.

Signature-ad

ഔട്ട്ലെറ്റിനകത്തു കയറി നാലുപേരും കുപ്പികളെടുക്കുന്നതും അരയിലേക്ക് തിരുകി കടന്നുകളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായുണ്ട്. ഇതോടെ മാനേജര്‍ 28-ന് ചേവായൂര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. 3000 രൂപവരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് മോഷണംപോയതെല്ലാം.

ഇനി പിടിയിലാവാനുള്ള രണ്ടുപേരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും അടുത്തദിവസങ്ങളിലായി പിടികൂടുമെന്നും പോലീസ് അറിയിച്ചു. അറസ്റ്റുചെയ്ത രണ്ടുപേരെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

 

Back to top button
error: