CrimeNEWS

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; ഒമര്‍ ലുലുവിനെതിരേ യുവനടിയുടെ പരാതി

കൊച്ചി: സിനിമ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ യുവ നടിയുടെ പരാതിയില്‍ ബലാത്സംഗ കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.

കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.

Signature-ad

ഒമര്‍ ലുലുവിന്റെ മുന്‍ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. അതേസമയം നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമര്‍ ലുലു പറഞ്ഞു. യുവതിയുമായി വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തിയിട്ടുണ്ട്. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമര്‍ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക് മെയില്‍ ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്നും ഒമര്‍ലുലു ആരോപിച്ചു. പരാതിയില്‍ നെടുമ്പാശ്ശേരി പൊലീസ് ഉടന്‍ ഒമര്‍ ലുലുവിനെ ചോദ്യം ചെയ്യും.

2016ല്‍ റിലീസ് ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് ഒമര്‍ ലുലു സിനിമാ സംവിധാനത്തിലേക്ക് എത്തുന്നത്. ശേഷം ഹണി റോസ്, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചങ്ക്സ് റിലീസ് ചെയ്തു. എന്നാല്‍ മൂന്നാം ചിത്രമായ ഒരു അഡാര്‍ ലവ് ഒമറിനെ ഇന്ത്യയ്ക്ക് അകത്തും പുറത്തും ശ്രദ്ധേയനാക്കി മാറ്റിയിരുന്നു. ധമാക്ക ആയിരുന്നു നാലാമത്തെ സിനിമ.

അഞ്ചാമത്തെ ചിത്രമായ നല്ല സമയം റിലീസ് വേളയില്‍ ഏറെ വിവാദങ്ങള്‍ നേരിട്ടിരുന്നു. സിനിമയിലൂടെ എം.ഡി.എം.എയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് കോഴിക്കോട് എക്സൈസ് കേസെടുത്തിരുന്നു. തുടര്‍ന്ന് റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം തിയേറ്ററുകളില്‍ നിന്നും സിനിമ പിന്‍വലിക്കുകയും ചെയ്തിരുന്നു.റഹ്‌മാനെ നായകനാക്കി ‘ബാഡ് ബോയ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ ഒമര്‍ ലുലു. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

 

Back to top button
error: