KeralaNEWS

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തരധനസഹായം നൽകാൻ സര്‍ക്കാര്‍ തീരുമാനം. 5 ലക്ഷം രൂപയാണ് ധനസഹായം നൽകുന്നത്. ചീഫ് ഇലക്ട്രിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അന്തിമറിപ്പോർട്ട്‌ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു.

സ്‌കൂട്ടറില്‍ സഞ്ചരിക്കവെ മഴ നനയാതിരിക്കാന്‍ സമീപത്തെ കടയില്‍ കയറി നിന്ന പൂവാട്ടുപറമ്പ് പുതിയതോട്ടില്‍ ആലി മുസ്ല്യാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്.

Signature-ad

കടയിലെ തൂണില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് മുഹമ്മദ് റിജാസ് ദാരുണമായി മരിച്ചത്. തൂണില്‍നിന്ന് വൈദ്യുതാഘാതമേല്‍ക്കുന്ന കാര്യം നേരത്തേ പരാതിപ്പെട്ടിട്ടും വേണ്ടത്ര ഗൗനിച്ചില്ലെന്നാണ് ആക്ഷേപം. കടക്ക് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ സമീപത്തെ മരം തട്ടി നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ഇതാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാർ പറയുന്നു.

മഴ പെയ്തപ്പോൾ ഒതുങ്ങി നിന്ന കടവരാന്തയിലെ ഇരുമ്പ് പൈപ്പിൽ പിടിച്ചപ്പോഴാണ് റിജാസിന് ഷോക്കേറ്റത്. കടയിലേക്കുള്ള വൈദ്യുതി കണക്ഷനിൽ തകരാർ ഉള്ളതായി കടയുടമ ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ നടപടിയെടുത്തില്ല. പിന്നാലെയാണ് അപകടമുണ്ടായത്. വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്കെതിരെ കുടുംബം പരാതി നൽകിയിരുന്നു.

പുലര്‍ച്ചെ ഒന്നോടെയാണ് അപകടം നടന്നത്. റിജാസും സഹോദരനും സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരവേ മഴ പെയ്തതിനാല്‍ കടയിലേക്ക് കയറി നില്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനും വൈദ്യുതാഘാതമേറ്റു.

അതേസമയം, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ഗാന്ധിനഗർ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കേസ് ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

Back to top button
error: