CrimeNEWS

ഓണ്‍ലൈന്‍ ഉഡായിപ്പില്‍ വേങ്ങരക്കാരന്റെ ഒരു കോടി തട്ടി; കര്‍ണാടകക്കാരന്‍ പ്രതിയുടെ 40,000 സിം കാര്‍ഡും 180 ഫോണും കണ്ടെടുത്തു

മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കര്‍ണാടക സ്വദേശി അറസ്റ്റില്‍. മലപ്പുറത്തെ സൈബര്‍ ക്രൈം യൂണിറ്റിലെ പോലീസുദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും 40,000 സിം കാര്‍ഡുകളും 180ലധികം മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെത്തി. കര്‍ണാടകയിലെ കൊപ്പ സ്വദേശിയായ അബ്ദുള്‍ റോഷന്‍ ആണ് പിടിയിലായത്. ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ മലപ്പുറം വേങ്ങര സ്വദേശിയില്‍ നിന്നും ഇയാള്‍ 1.08 കോടി രൂപ തട്ടിയെന്നാണ് കേസ്.

കൊടക് ജില്ലയിലെ മടിക്കേരി എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്നയാളാണ് അബ്ദുള്‍ റോഷന്‍. തട്ടിപ്പ് സംഘങ്ങള്‍ക്ക് ഇയാള്‍ സിം കാര്‍ഡുകള്‍ വിതരണം ചെയ്തു വരികയായിരുന്നു. ഫേസ്ബുക്കില്‍ കണ്ട ഓഹരി വിപണിയുമായി ബന്ധപ്പെട്ട ലിങ്ക് വഴിയാണ് മലപ്പുറം വേങ്ങര സ്വദേശിയായ ചെറുപ്പക്കാരന്‍ ഇവരുടെ കെണിയില്‍ വീണത്. ഇദ്ദേഹത്തിന് 1 കോടിയോളം രൂപ നഷ്ടമാകുകയും ചെയ്തു.

Signature-ad

കര്‍ണാടക പോലീസിന്റെ സഹായത്തോടെ സൈബര്‍ ഇന്‍സ്പെക്ടര്‍ ഐ.സി ചിത്തരഞ്ജന്‍, മലപ്പുറം പോലീസ് മേധാവി എസ് ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിവിധ മൊബൈല്‍ കമ്പനികളുടെ 40000 സിം കാര്‍ഡുകളും പ്രതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കൂടാതെ 180 ഓളം മൊബൈല്‍ ഫോണുകളും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

Back to top button
error: