CrimeNEWS

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി വിദേശത്തേയ്ക്കു കടന്നു; പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക്

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ വിദേശത്തേക്കു കടന്നതായി വിവരം. ഗാര്‍ഹിക പീഡനത്തിനിരയായ വധുവിന്റെ അമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുല്‍ ബംഗളൂരു വഴി സിംഗപ്പൂരിലേക്കു കടന്നുവെന്നാണു വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നു വിവരം ലഭിച്ചതെന്നു വധുവിന്റെ അമ്മ പറഞ്ഞു. രാഹുലിനു രക്ഷപ്പെടാന്‍ പൊലീസ് സൗകര്യം ഒരുക്കിയെന്നും അവര്‍ ആരോപിച്ചു. ലുക്കൗട്ട് നോട്ടിസ് ഇറക്കുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞാണു രാഹുല്‍ നാടുവിട്ടത്. പൊലീസില്‍ പ്രതീക്ഷയില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം, പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം കൊച്ചിയിലേക്കു തിരിക്കും. അന്വേഷണ സംഘം കൊച്ചിയിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. ഫറോക്ക് എസിപി സാജു കെ.ഏബ്രഹാമാണ് അന്വേഷണ സംഘം തലവന്‍. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിക്കാന്‍ രൂപീകരിച്ചത്. പന്തീരങ്കാവ് എസ്എച്ച്ഒ എ.എസ്.സരിന്‍ ഉള്‍പ്പെടെ നേരത്തെ കേസ് അന്വേഷിച്ചവരെ കേസിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കിയതായാണു വിവരം.

Signature-ad

ഒളിവിലുള്ള പ്രതി രാഹുലിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. ഗാര്‍ഹികപീഡന പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് എസ്എച്ച്ഒ കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ വിശദ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

നവവധുവിനെ മര്‍ദിച്ചതിനു കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍കുളം സ്വദേശി രാഹുല്‍ പി.ഗോപാലിന്റെ (29) പേരില്‍ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പന്തീരാങ്കാവ് പൊലീസ് പെണ്‍കുട്ടിയോട് നീതി കാണിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. ഈ മാസം അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. അടുക്കള കാണല്‍ ചടങ്ങിന് ഞായറാഴ്ച രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതി ക്രൂര മര്‍ദനത്തിന് ഇരയായത് ബന്ധുക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. രാഹുല്‍ വേറെയും വിവാഹം കഴിച്ചിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

 

 

Back to top button
error: