IndiaNEWS

അരവിന്ദ് കേജരിവാളിൻ്റെ  ഹർജി തള്ളി, അറസ്റ്റ് നിയമപരമെന്ന് ഡൽഹി ഹൈക്കോടതി

   അഴിമതിക്കെതിരേ കുരിശുയുദ്ധം എന്ന പ്രഖ്യാപനവുമായി രാഷ്ട്രീയ ജീവിതം തുടങ്ങിയ അരവിന്ദ് കെജരിവാൾ ഒടുവിൽ മദ്യനയ അഴിമതിക്കേസിൽ അഴികൾക്കുള്ളിലായി. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മതിയായ തെളിവുകൾ ഹാജരാക്കാൻ ഇ.ഡിക്ക് സാധിച്ചു. കേ‌ജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമാണ്. കേജരിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ട്. ലഭിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചതായും ഹൈക്കോടതി പറ‍ഞ്ഞു

അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇ.ഡി നടപടിയെന്നും ആരോപിച്ചാണ്  കേജരിവാൾ ഹർജി നൽകിയത്. എന്നാൽ അഴിമതിയുടെ സൂത്രധാരൻ കേജരിവാളാണെന്നും ആം ആദ്മി പാർട്ടിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ.

മാർച്ച് 21നാണ് ഇ.ഡി കേജരിവാളിനെ അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാർ ‍ജയിലിൽ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അദ്ദേഹം. കസ്റ്റഡിയിലിരിക്കെ കേജരിവാൾ പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ വിവാദം സൃഷ്ടിച്ചിരുന്നു.

കേസിൽ നേരത്തെ ദീർഘമായ വാദങ്ങളായിരുന്നു. പിന്നാലെയാണ് വിധി പറയാൻ മാറ്റിയത്.
മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും മാപ്പുസാക്ഷികളെ അവഗണിച്ചാൽ നിയമവ്യവസ്ഥ മുന്നോട്ടു പോകില്ലെന്നും നിരീക്ഷിച്ച ഹൈക്കോടതി വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ലന്ന് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പുകാലമാണോ എന്നതു കോടതി കണക്കിലെടുക്കേണ്ട കാര്യമല്ല. തിരഞ്ഞെടുപ്പുകാലം മുന്നിൽകണ്ട് കേജരിവാളിന് അന്വേഷണവുമായി സഹകരിക്കാമായിരുന്നു എന്നും ഹൈക്കോടതി പറഞ്ഞു.
ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ചിന്റെതാണ് വിധി.

കേജരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധ മാർച്ചും നടന്നിരുന്നു. ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ബിആർഎസ് നേതാവ് കെ.കവിതയുടെ ഇടക്കാല ജാമ്യ ഹർജി ഡൽഹി റൗസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Back to top button
error: