KeralaNEWS

‘വിവാഹ നാടകം’: ഡോക്ടറുടെ 6 ലക്ഷം തട്ടിയ ശേഷം ‘വര’നെ വഴിയിൽ ഉപേക്ഷിച്ച് ‘വധു’വും കൂട്ടരും മുങ്ങി

      മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ഡോക്ടറെ പുനർവിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ വച്ച് ‘വിവാഹം നാടകം’ നടത്തി. തുടർന്ന് ഡോക്ടറുടെ ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്ടോപും തട്ടിയെടുത്ത് ‘വധു’വും നാലംഗ സംഘവും രക്ഷപ്പെട്ടു.

വയനാട് അതിർത്തിയിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന, മെഡിക്കൽ കോളജിൽ നിന്നു റിട്ടയർ ചെയ്ത ഡോക്ടർക്കണ് ഈ അക്കിടി പറ്റിയത്. ക്ലിനിക്കിൽ വച്ചു പരിചയപ്പെട്ട യുവാവാണു ഡോക്ടറെ പുനർ‌വിവാഹത്തിനു നിർബന്ധിച്ചത്.

പല തവണ സംസാരിച്ചപ്പോൾ ഡോക്ടർ വിവാഹത്തിനു സമ്മതിച്ചു. പിന്നീട് യുവാവും സംഘവും കാസർകോട് സ്വദേശി എന്നു പരിചയപ്പെടുത്തിയ യുവതിയെ മുറിയിൽ കൊണ്ടു വന്നു കാണിച്ചു. ഡോക്ടർക്കു യുവതിയെ ഇഷ്ടപ്പെട്ടു. കോഴിക്കോട് നഗരത്തിൽ റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ വച്ചായിരുന്നു ഈ നാടകങ്ങളത്രയും. യുവതിയുടെ ബന്ധുക്കൾ എന്നു പരിചയപ്പെടുത്തിയ ചിലർ കൂടി പിന്നാലെ അവിടെ എത്തി. തുടർന്ന് വിവാഹം ഉറപ്പിക്കുകയും ‘വധുവിനെയും വരനെയും’ രണ്ടു മുറികളിലായി താമസിപ്പിക്കുകയും ചെയ്തു.

‘നവദമ്പതികൾ’ക്ക് ഒന്നിച്ചു താമസിക്കാൻ നഗരത്തിൽ വാടകവീട് ഏർപ്പാടാക്കാമെന്നു പറഞ്ഞ സംഘം ഡോക്ടറുടെ മുറിയുടെ വാതിൽ പുറത്തു നിന്നു പൂട്ടി ആ രാത്രി സ്ഥലം വിട്ടു. പിറ്റേന്നു വീണ്ടും എത്തിയ സംഘം, നടക്കാവിൽ പണയത്തിനു വീട് ഏർപ്പെടുത്തിയതായും, ഇതിന് ആറു ലക്ഷം രൂപ മുൻകൂർ ആയി നൽകണമെന്നും അറിയിച്ചു.

പണം കൈമാറി വീടു കാണാൻ പോകുന്നതിനിടയിൽ തൊട്ടടുത്ത ആരാധനാലയത്തിൽ കയറുന്നതിനായി ഡോക്ടർ ഫോണും ലാപ്ടോപും അടങ്ങിയ ബാഗും സംഘത്തിനു കൈമാറി. തിരിച്ചെത്തിയപ്പോൾ സംഘം സ്ഥലംവിട്ടിരുന്നു. ഡോക്ടറുടെ പരാതിയെ തുടർന്ന് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.

Back to top button
error: