KeralaNEWS

മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു; 10 മലയാളികൾ അറസ്റ്റിൽ 

മൂവാറ്റുപുഴ: വാളകത്ത് രാത്രിയില്‍ ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്.മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക വിവരം. തലക്കും നെഞ്ചിനും ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

 വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് സംഭവം.അസമയത്ത് റോഡിൽ കണ്ട  അശോക് ദാസിനെ നാട്ടുകാർ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.

വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകള്‍ വാടക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികില്‍ കെട്ടിയിട്ടു. പിടികൂടുമ്ബോള്‍ ഇയാളുടെ കൈകളില്‍ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു.

വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചയോടെ ഇയാൾ മരിക്കുകയായിരുന്നു. ആറ് പേരെ അപ്പോള്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണം സ്ഥിരീകരിച്ചതോടെ പോലീസ് മറ്റ് നാല് പേരെക്കൂടി പിടികൂടുകയായിരുന്നു.മരിച്ച അശോക് ദാസിനെ ആള്‍ക്കൂട്ടം സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് കേസ്.

വാടകക്ക് താമസിക്കുന്ന സ്ത്രീകളിലൊരാളും കൊല്ലപ്പെട്ട അശോക് ദാസും സുഹൃത്തുക്കളാണ്. വാടക വീട്ടിലെത്തിയ ഇയാള്‍ മദ്യപിച്ചതായും കൈകളില്‍ ചോരയുമായി റോഡിലെത്തിയപ്പോഴാണ് ചോദ്യം ചെയ്തതെന്നും പറയുന്നു. രാമമംഗലം സ്വദേശിനികളാണ് വീട് വാടകക്കെടുത്തിരിക്കുന്നതെന്നും കൊല്ലപ്പെട്ട അശോക്ദാസിനെതിരെ ഇവർ പരാതിയൊന്നും നല്കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Back to top button
error: