KeralaNEWS

മലയാളികളായ മൂന്ന് പേരെ ഇറ്റാനഗറില്‍ മരിച്ച നിലയില്‍ കണ്ടെത്തി; രണ്ടു പേർ അധ്യാപികമാർ

തിരുവനന്തപുരം: മലയാളികളായ മൂന്ന് പേരെ അരുണാചൽ പ്രദേശിലെ ഇറ്റാനഗറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളും ദമ്ബതിമാരുമായ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ  ആര്യയുമാണ് മരിച്ചത്.

ഇതിൽ ദേവിയും ആര്യയും അധ്യാപികമാരാണ്. ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്.

തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ അധ്യാപികയായിരുന്നു ആര്യ. മാർച്ച് 27 ന് വീട്ടുകാരോടൊന്നും പറയാതെ ഇവര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തിരുന്നു.

പൊലീസ് അന്വേഷണത്തില്‍ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായി. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. അതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ചിരുന്നില്ല. എന്നാല്‍ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ഇവരും ഒപ്പം പോയതാണെന്ന് മനസിലായത്. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു.

ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്. മരിച്ചവരുടെ മുറിയില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരമാണ് ഇറ്റാനഗര്‍ പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്.

Back to top button
error: