IndiaNEWS

ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; ഗുരുതര ആരോപണവുമായി ഡല്‍ഹി മന്ത്രി അതിഷി

ന്യൂഡല്‍ഹി: രാഷ്ട്രീയ ഭാവി സംരക്ഷിക്കാന്‍ ബിജെപിയില്‍ ചേരാന്‍ ശക്തമായ സമ്മര്‍ദമുണ്ടെന്ന് വെളിപ്പെടുത്തി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി രംഗത്ത്. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം താന്‍ അറസ്റ്റിലാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അതിഷി വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ ഉടന്‍ തന്റെ വസതിയില്‍ ഉള്‍പ്പെടെ റെയ്ഡ് നടത്തുമെന്ന സൂചന ശക്തമാണെന്നും അതിഷി പറഞ്ഞു.

അടുത്ത സുഹൃത്ത് വഴിയാണ് ബിജെപി തന്നെ സമീപിച്ചതെന്നും അതിഷി വെളിപ്പെടുത്തി. തന്റെ വസതിയിലും ബന്ധപ്പെട്ട സ്ഥലങ്ങളിലും ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ് ഉണ്ടാകും. തന്നെയും സൗരവ് ഭരദ്വാജ്, ദുര്‍ഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയും ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പായി അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും അതിഷി വെളിപ്പെടുത്തി.

Signature-ad

”ഒരു അടുത്ത സുഹൃത്തു വഴി ബിജെപിക്കാര്‍ എന്നെ സമീപിച്ചിരുന്നു. രാഷ്ട്രീയ ഭാവി സംരക്ഷിക്കണമെങ്കില്‍ ബിജെപിയില്‍ ചേരണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ ഒരു മാസത്തിനകം ഇ.ഡി എന്നെ അറസ്റ്റ് ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, അടുത്ത രണ്ടു മാസത്തിനുള്ളില്‍ നാല് എഎപി നേതാക്കള്‍ അറസ്റ്റിലാകും. സൗരഭ് ഭരദ്വാജ്, അതിഷി, ദുര്‍ഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയാണ് അവര്‍ നോട്ടമിടുന്നത്.” -അതിഷി പറഞ്ഞു.

”ഇന്നലെ എന്റെയും സൗരഭ് ഭരദ്വാജിന്റെയും പേര് ഇ.ഡി കോടതിയില്‍ പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇ.ഡിയുടെയും സിബിഐയുടെയും പക്കലുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോടതിയില്‍ ഞങ്ങളുടെ പേരുകള്‍ പ്രതിപാദിച്ചിരിക്കുന്നത്. ഈ മൊഴി ഇ.ഡിയുടെയും സിബിഐയുടെയും കുറ്റപത്രത്തിലുണ്ട്. എന്നിട്ടും ഈ മൊഴി ഇപ്പോള്‍ ഉന്നയിക്കുന്നതിനു പിന്നില്‍ എന്താണ്? അരവിന്ദ് കേജ്‌രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയിന്‍ എന്നിവരെ ജയിലിലടച്ചിട്ടും ആംആദ്മി പാര്‍ട്ടി ഇപ്പോഴും ഒറ്റക്കെട്ടായി ഐക്യത്തോടെ തുടരുന്നുവെന്ന് ബിജെപിക്ക് മനസ്സിലായി. ഇനി ആംആദ്മി പാര്‍ട്ടിയുടെ അടുത്ത തലത്തിലുള്ള നേതാക്കളെ ജയിലില്‍ അടയ്ക്കാനാണ് അവരുടെ നീക്കം” -അതിഷി പറഞ്ഞു.

Back to top button
error: