IndiaNEWS

മഹാരാഷ്ട്രയില്‍ മഹാവികാസ് ആഘാഡിയില്‍ വിള്ളല്‍; തര്‍ക്കമുള്ള സീറ്റില്‍ സൗഹൃദ മത്സരത്തിന് കോണ്‍ഗ്രസ്

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റു വിഭജന ചര്‍ച്ചകള്‍ പാളിയതോടെ മഹാരാഷ്ട്രയില്‍ നാലു സീറ്റുകളില്‍ സൗഹൃദ മത്സരത്തിനൊരുങ്ങി കോണ്‍ഗ്രസ്. നാല് സീറ്റുകളില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് തീരുമാനം. സൗഹൃദ മത്സരത്തിന് അനുമതി തേടി മഹാരാഷ്ട്ര പിസിസി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചു. മഹാസഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് ആറോളം സീറ്റുകളില്‍ സമവായത്തിലെത്താന്‍ കഴിയുന്നില്ലെന്നാണ് ഒടുവിലത്തെ വിവരം. തര്‍ക്കമുള്ള സീറ്റുകളിലാകും കോണ്‍ഗ്രസ് സൗഹൃദ മത്സരം നടത്തുക.

കോണ്‍ഗ്രസ് സൗഹൃദ മത്സരത്തിനു തയാറെടുക്കുന്നുവെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ആരിഫ് നസീം ഖാന്‍ സ്ഥിരീകരിച്ചു. സാംഗ്ലി, മുംബൈ സൗത്ത് സെന്‍ട്രല്‍, മുംബൈ നോര്‍ത്ത് വെസ്റ്റ്, ഭിവണ്ടി, മറാത്ത്വാഡ, വിദര്‍ഭ എന്നീ സീറ്റുകളിലാണ് ഉദ്ധവ് താക്കറെ വിഭാഗവുമായും എന്‍സിപി ശരദ് പവാര്‍ വിഭാഗവുമായി തര്‍ക്കം നിലനില്‍ക്കുന്നത്. ശിവസേനയുടെ നീക്കത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്നും സൗഹൃദ മത്സരം സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നും ആരിഫ് നസീം ഖാന്‍ പറഞ്ഞു.

മഹാവികാസ് അഘാഡിയില്‍ തര്‍ക്കമുള്ള സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യം 17 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ശിവസേന കോണ്‍ഗ്രസ് ലക്ഷ്യമിട്ടിരുന്ന സീറ്റുകളിലും കൂടിയാലോചനകള്‍ ഇല്ലാതെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിട്ടുവീഴ്ചക്കില്ലെന്നു വ്യക്തമാക്കി 5 സീറ്റുകളില്‍ കൂടി ശിവസേന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

Back to top button
error: