IndiaNEWS

കേന്ദ്ര സർക്കാരിന്റെ ചട്ടുകമായി ഇഡി ?

ന്യൂഡൽഹി: കേന്ദ്ര സർക്കാറിൻ്റെ രാഷ്ട്രിയ ലക്ഷ്യങ്ങള്‍ക്കായി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ചട്ടുകമാണ് ഇഡി എന്ന വിമർശനം രാജ്യ വ്യാപകമായി ഉയരുകയാണ്. തിരഞ്ഞെടുപ്പ് പടിക്കലെത്തി നില്‍ക്കുമ്ബോള്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയോടെ ഇത് കൂടുതല്‍ ശക്തവുമായി.

2014 മുതല്‍ 2022 വരെ ഏതാണ്ട് 121 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇഡി കേസുകള്‍ ചുമത്തിയിട്ടുണ്ട്. ഇവരില്‍ 115 പേർ പ്രതിപക്ഷ പാർട്ടികളില്‍ പെട്ടവരാണ്. ഈ കണക്കുകള്‍ക്ക് പുറമെയാണ് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ , ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, തെലങ്കാനയിലെ ബിആർഎസ് നേതാവ് കെ.കവിത തുടങ്ങിയവരുടെ അറസ്റ്റുകളും ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം മാർച്ച്‌ 24ന് 14 പ്രതിപക്ഷ പാർട്ടികള്‍ ചേർന്ന് കേന്ദ്ര സർക്കാർ ഇഡിയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനും പുറമെ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസും ഇഡിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Signature-ad

2014 ൽ ബിജെപി  കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം ഏറെ വിമർശനം നേരിട്ട അന്വേഷണ ഏജൻസിയാണ് എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി).കേന്ദ്ര ധനകാര്യ വകുപ്പിന് കീഴില്‍ 1956 മെയ് ഒന്നിന് ‘എൻഫോഴ്സ്മെൻ്റ് യൂണിറ്റ്’ എന്ന പേരിലായിരുന്നു രൂപീകരണം.കള്ളപ്പണ ഇടപാടുകള്‍, സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ ഒക്കെയാണ് അന്വേഷണ പരിധിയില്‍ വരിക.

എൻഫോഴ്സ്മെൻ്റ് ഡയറക്‌ട്രേറ്റ് എന്ന് പേരുമാറ്റി, നിരവധി നിയമ നിർമ്മാണ ഭേദഗതികളിലൂടെ ഒരുപാട് അധികാരങ്ങള്‍ കൊടുത്താണ് ഇന്നത്തെ നിലയിലേക്ക് ഇഡിയെ മാറ്റിയത്. ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്‌ട് 1947 (FERA) റദ്ദാക്കിക്കൊണ്ട് 2000ല്‍ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് ആക്‌ട് (FEMA) നിലവില്‍ വന്നു. 2002ല്‍ കള്ളപ്പണ ഇടപാടുകള്‍ നിയന്ത്രിക്കാൻ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്‌ട് (PMLA) കൂടി നിലവില്‍ വന്നതോടെ ഇഡിയുടെ അധികാര പരിധികള്‍ വിപുലമാവുകയും ഏജൻസിയുടെ പ്രവർത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര മാനങ്ങള്‍ കൈവരികയും ചെയ്തു. 2014 ല്‍ എൻഫോഴ്സ് മെൻറ് വിഭാഗത്തെ പരിഷ്കരിച്ച്‌ ജീവനക്കാരുടെ എണ്ണം 758ല്‍ നിന്ന് 2064 ആയി ഉയർത്തി. ഉന്നത ഓഫീസർമാരുടെ എണ്ണം 21ല്‍ നിന്ന് 49 ആക്കി വർദ്ധിപ്പിക്കുകയും ചെയ്തു.

എൻഫോഴ്മെൻ്റ് ഡയറക്‌ട്രേറ്റിൻ്റെ ആസ്ഥാനം ന്യൂഡല്‍ഹിയിലാണ്. ഡയറക്ടർ ഓഫ് എൻഫോഴ്സ്മെൻ്റിൻ്റ കീഴിലാണ് ഏജൻസി പ്രവർത്തിക്കുന്നത്. മുംബൈ, ചെന്നൈ, ചണ്ഡിഗഡ്, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ റീജിയണല്‍ ഓഫീസുകളുമുണ്ട്. ഈ ഓഫീസുകളുടെ ചുമതല സ്പെഷ്യല്‍ ഡയറക്ടറന്മാർക്കാണ്. ഇതിനും പുറമെ സോണല്‍, സബ് സോണല്‍ ഓഫീസുകളുടെ ചുമതലയുള്ള ജോയിൻ്റ് ഡയറക്ടറന്മാരുമുണ്ട്. ഇന്ത്യൻ റവന്യൂ സർവ്വീസിലെ (ഐആർഎസ്) 1993 ബാച്ചുകാരനായ രാഹുല്‍ നവീനാണ് ഇഡിയുടെ ഇപ്പോഴത്തെ ഡയറക്ടർ.

പ്രധാനമായും കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള അന്വേഷണം നടത്തുന്നതോടൊപ്പം അറസ്റ്റ് ചെയ്യാനും കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടാനും ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യാനുമുള്ള വിപുലമായ അധികാരം ഇഡിക്കുണ്ട്. അതുപോലെ തന്നെ രാജ്യത്ത് സാമ്ബത്തിക കുറ്റങ്ങള്‍ നടത്തിയ ശേഷം വിദേശത്തേക്ക് മുങ്ങുന്നവരെ പിടികൂടി നിയമനടപടികള്‍ സ്വീകരിക്കാനും ഇവർക്ക് അധികാരമുണ്ട്. നാടുവിട്ട് മുങ്ങുന്ന സാമ്ബത്തിക കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാൻ 2018ല്‍ ഫുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്‌ട് (FEOA) പാസാക്കിയതിനെ തുടർന്ന് വിദേശങ്ങളില്‍ പോയി അന്വേഷണം നടത്താനും ഏജൻസിക്ക് കഴിയുന്നുണ്ട്. അതുപോലെ തന്നെ കള്ളക്കടത്ത് തടയുന്നതിനുള്ള ‘കോഫെപോസ’ നിയമ പ്രകാരവും നടപടിയെടുക്കാൻ ഇഡിക്ക് അധികാരമുണ്ട്

Back to top button
error: