KeralaNEWS

വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് വിനോദ സഞ്ചാരികൾ കടലിൽ വീണു, 15 പേര്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണു. ശക്തമായ തിരയില്‍ പെട്ടാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകർന്നത്. തിരമാല വീണ്ടും ശക്തമായി അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. കൂടുതൽ ആളുകൾ കയറിയതാണ് അപകടകാരണം എന്നാണ് സൂചന.

ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും തിരയില്‍ പെട്ടതോടെ കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. പക്ഷേ സംഭവം നടന്ന ഉടൻ തന്നെ രക്ഷ പ്രവർത്തനം നടന്നതിനാൽ വലിയ അപകടം ഒഴിവായി.

Signature-ad

കടലിൽ വീണ പതിനഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ, രണ്ട് പേരുടെ നില ​ഗുരുതരമാണ്. അപകടത്തിൽ ബ്രിഡ്ജിന്റെ പകുതിയോളം തക‍ർന്നു.

തിരയടിച്ച് ബ്രിഡ്ജ് മറിഞ്ഞെന്നും ഇതിനേത്തുടർന്ന് അതിലുണ്ടായിരുന്ന ആളുകൾ കടലിൽ വീഴുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു. കടലിൽ വീണ ആരെയും കാണാതായതായി റിപ്പോർട്ടില്ല.
അപകടത്തിൽപ്പെട്ടവരിൽ എട്ട് പേരെ വ‍ർക്കല താലൂക്ക് ആശുപത്രിയിലും മൂന്ന് പേരെ എസ്.എൻ മിഷൻ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് കുട്ടികളുമുണ്ട്.

വര്‍ക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്നുണ്ടായ അപകടത്തെക്കുറിച്ച് ടൂറിസം ഡയറക്ടറോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി.

അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Back to top button
error: