KeralaNEWS

യുവതിയെ തട്ടിക്കൊണ്ടുപോയി; പോലീസുകാരനും കെഎസ്ആർടിസി ഡ്രൈവറുമുൾപ്പടെ നാലു പേർ അറസ്റ്റിൽ 

തിരുവനന്തപുരം: പേരൂർക്കടയിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസുകാരനും കെഎസ്ആർടിസി ഡ്രൈവറുമുൾപ്പടെ നാലു പേർ അറസ്റ്റിൽ.

പാറശ്ശാല പരശുവയ്ക്കല്‍ സ്വദേശിയായ എ.ആർ.ക്യാമ്ബിലെ പോലീസുകാരൻ സുധീർ, പരശുവയ്ക്കല്‍ സ്വദേശികളായ ശ്യാം, കെ.എസ്.ആർ.ടി.സി. ഡ്രൈവറായ ഷാജി, വഴുതക്കാട് പൗണ്ട് കോളനി സ്വദേശിനി ഷീജ എന്നിവരാണ് അറസ്റ്റിലായത്.

Signature-ad

വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെ മണ്ണാമ്മൂല-പേരൂർക്കട റോഡില്‍ ഗാന്ധിനഗർ അസോസിയേഷനിലാണ് സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന 40 വയസ്സുള്ള യുവതിയെയാണ് കാറിലെത്തിയ യുവതിയും മൂന്ന് യുവാക്കളുംചേർന്ന് കടത്തിക്കൊണ്ടുപോയത്. വീട്ടില്‍നിന്നും പുറത്തിറങ്ങിയപ്പോഴാണ് സംഘം യുവതിയെ കാറില്‍ കയറ്റി കടന്നത്. പിടിയിലായ സുധീർ പോലീസ് വേഷത്തിലായിരുന്നു.നെടുമങ്ങാട് സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ കാറില്‍ കയറ്റിയത്.

തട്ടിക്കൊണ്ടു പോയവരെത്തിയ കാറിലെ ജി.പി.എസ്. സംവിധാനത്തെ പിന്തുടർന്ന് പോലീസ് കളിയിക്കാവിള അതിർത്തിയില്‍വെച്ച്‌ കാർ കണ്ടെത്തിയെങ്കിലും യുവതി കാറിലുണ്ടായിരുന്നില്ല. തുടർന്ന് കാറിലുള്ളവരെ കസ്റ്റഡിയിലെടുത്തശേഷം നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ പാറശ്ശാലയ്ക്കുസമീപം മറ്റൊരു കാറില്‍നിന്നും യുവതിയെ കണ്ടെത്തി.

പിടിയിലായവരെയും യുവതിയെയും പേരൂർക്കട സ്റ്റേഷനില്‍ എത്തിച്ചശേഷം യുവതിയെ വീട്ടുകാർക്കൊപ്പം അയച്ചു.പോലീസുകാരനെ ഒഴികെ ബാക്കി മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

സുധീറിന് തളർച്ച അനുഭവപ്പെട്ടതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയെന്നാണ് പോലീസുകാർ പറയുന്നത്.എന്നാല്‍, പ്രതിയായ സുധീറിനെ രക്ഷപ്പെടുത്താൻ പേരൂർക്കട പോലീസ് ശ്രമിക്കുന്നതായാണ് ആക്ഷേപം.

Back to top button
error: