KeralaNEWS

സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞത്  22 വര്‍ഷം, ഒടുവിൽ കുടുങ്ങി

    കോട്ടയം: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി 22 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിലായി. വാഴൂർ വെട്ടുവേലികുന്നേൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ലിൻസൺ ഡൊമനിക്ക് (53) എന്ന വ്യക്തിയെയാണ് പൊൻകുന്നം  പെലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 1995,96,97,2001 തുടങ്ങിയ വർഷങ്ങളിലായി നിരവധി സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ കേസിലെ പ്രതിയാണ്.

പൊലീസ് ലിൻസൺ ഡൊമനിക്കിനെ  അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതി ഇയാൾക്ക് ആറുമാസം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ലിൻസൺ ഡൊമനിക്ക് ഒളിവിൽ പോവുകയായിരുന്നു. ഇതിനുശേഷം ഇയാൾ പല പേരുകളിലായി വിവിധയിടങ്ങളിൽ താമസിച്ചു വരികയായിരുന്നു.

ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങുന്ന പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ അടൂരിൽ നിന്നും  പൊലീസ് പിടികൂടുകയായിരുന്നു. പൊന്‍കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്.റ്റി, എസ്.ഐ മാഹീന്‍ സലിം, സി.പി.ഓ മാരായ വിനീത് ആര്‍. നായര്‍,കിരണ്‍ എസ്.കര്‍ത്താ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Back to top button
error: