IndiaNEWS

ബിജെപി മുന്നണിയില്‍ ചേര്‍ന്നതോടെ അജിത്‌ പവാര്‍ പരിശുദ്ധനായി; 25,000 കോടിയുടെ അഴിമതിക്കേസ് പിന്‍വലിച്ചു 

മുംബൈ: ബിജെപി സഖ്യത്തില്‍ ചേര്‍ന്നതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്‌ പവാറിനെതിരായ 25,000 കോടിയുടെ വായ്പാത്തട്ടിപ്പ് കേസ് മുംബൈ പോലീസ് അവസാനിപ്പിച്ചു.

വസ്തുതാപരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന വാദമുയര്‍ത്തിയാണ് കേസ് പിന്‍വലിക്കുന്നത്. മഹാരാഷ്ട്ര സഹകരണ ബാങ്കുമായി (എം.എസ്.സി) ബന്ധപ്പെട്ട് അജിത്‌ പവാറിനും മറ്റ് എഴുപതോളം പേര്‍ക്കുമെതിരെയാണ് കേസ് എടുത്തിരുന്നത്.

Signature-ad

അജിത് പാവാറിനെ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്ന് അന്വേഷണസംഘം മാര്‍ച്ച്‌ 1ന് പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ താക്കറെ വഴിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാര്‍ച്ച്‌ 15ന് കോടതി ഇത് പരിഗണിക്കും. കേസ് മുന്നോട്ട് കൊണ്ടുപോകണോ അവസാനിപ്പിക്കണോ എന്നതില്‍ അന്ന് തീരുമാനമുണ്ടാകും.

2019ലാണ് അജിത്‌ പവാര്‍ ഉള്‍പ്പെട്ട അഴിമതിക്കേസില്‍ ബോംബെ ഹൈക്കോടതി അന്വേഷണം ആവശ്യപ്പെടുന്നത്. അജിത്‌ പവാര്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കോപ്പറേറ്റീവ് ഡയറക്ടര്‍ ആയിരിക്കെ ചില പഞ്ചസാര മില്ലുകള്‍ക്ക് ക്രമരഹിതമായി വായ്പ അനുവദിക്കുകയും തിരിച്ചടവ് മുടങ്ങിയപ്പോള്‍ മില്ലുകള്‍ ജപ്തി ചെയ്ത് ലേലം ചെയ്യുകയുമായിരുന്നു. എന്നാല്‍ ലേലം ചെയ്തപ്പോള്‍ പവാര്‍ കുടുംബവുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തന്നെ ഇവ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കിയെന്നാണ് ആരോപണം. അനധികൃത മാർഗങ്ങളിലൂടെയാണ് വായ്പകള്‍ നേടിയതെന്നും സംഭരണ പ്രക്രിയയില്‍ നിരവധി ക്രമക്കേടുകള്‍ നടന്നതായും കേസ് അന്വേഷിച്ച സാമ്ബത്തിക കുറ്റകൃത്യ വിഭാഗം കണ്ടെത്തി. 2007ജനുവരി 1 നും 2017 ഡിസംബർ 31 നും ഇടയില്‍ സംസ്ഥാന ഖജനാവിന് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായാതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണ വെളുപ്പിക്കല്‍ ആരോപണത്തില്‍ മറ്റൊരു കേസ് ഇഡി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും അജിത്‌ പവാറിനെ ഒഴിവാക്കിയിരുന്നു.

എതിര്‍ പാര്‍ട്ടിയില്‍ ആയിരിക്കെ അഴിമതി കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിട്ട നേതാക്കള്‍ പിന്നീട് ബിജെപിയില്‍ ചേരുമ്ബോള്‍ കേസ് ഇല്ലാതാകുന്നത് ഇതാദ്യമല്ല. മധ്യപ്രദേശില്‍ കമല്‍ നാഥന്റെ സര്‍ക്കരിനെ താഴെയിറക്കിയ ജോതിരാധിത്യ സിന്ധ്യ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാവായിരുന്ന സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ തുടങ്ങി ബിജെപിയില്‍ ചേര്‍ന്ന പല നേതാക്കളുടെയും കേസുകള്‍ അപ്രത്യക്ഷമായിരുന്നു.

Back to top button
error: