IndiaNEWS

വാരാണസിക്ക് സമ്മാനമായി കൊച്ചിയിലെ ആദ്യ ഹൈഡ്രജന്‍ യാത്രാബോട്ട്

കൊച്ചി: കപ്പൽശാലയിൽ ആദ്യമായി നിര്‍മിച്ച ഹൈഡ്രജന്‍ ഇന്ധന യാത്രാ ബോട്ട് വാരണാസിക്കുള്ള കൊച്ചിയുടെ സമ്മാനമാകും. ഗംഗാനദിയിൽ സർവീസിനായിട്ടാണ് ഇത് കൊണ്ടുപോകുന്നത്.

വാരാണസി ഇന്‍ലാന്‍ഡ് വാട്ടര്‍ അതോറിറ്റിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല.വാരാണസിയിലെ എംപി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപ്പര്യപ്രകാരമാണ് ബോട്ട് കൈമാറിയത്.

പ്രകൃതിയിലേക്ക് മാലിന്യമൊന്നും തള്ളാതെ, പൂര്‍ണമായി ഹൈഡ്രജന്‍ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ബോട്ടായതിനാല്‍ സ്‌കില്‍, കപ്പാസിറ്റി ടെസ്റ്റുകള്‍ പല തവണ നടത്തി വിജയിച്ച ശേഷമേ ഇവ സര്‍വീസിനായി വിട്ടു കൊടുക്കൂവെന്നു കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു.

Signature-ad

കൊച്ചി കായലില്‍ നടത്തിയ ഓപ്പറേഷന്‍ ടെസ്റ്റുകളെല്ലാം ഇതുവരെ വിജയമാണ്. 24 മീറ്ററാണ് നീളം. 14 കോടി നിര്‍മാണച്ചെലവായെങ്കിലും, ഓപ്പറേഷനല്‍ ചെലവില്ലാത്തതും അറ്റകുറ്റപ്പണിക്കുറവും പരിസ്ഥിതി സൗഹൃദ മൂല്യവും കണക്കാക്കുമ്ബോള്‍ വര്‍ഷങ്ങളിലൂടെ ഈ തുക ലാഭമായി മാറുമെന്നാണ് കപ്പല്‍ശാലയുടെ വിലയിരുത്തല്‍. 50 സീറ്റുള്ളതാണ് ബോട്ട്.

വെറും 18 മാസം കൊണ്ടാണ് കൊച്ചി കപ്പല്‍ശാല ഇതു പണിതത്. പ്രത്യേക ബാര്‍ജിലാണ് ബോട്ട് വാരാണസിയിലേക്കു കൊണ്ടുപോകുക. സാധാരണ ബാര്‍ജില്‍ കൊണ്ടുപോയാല്‍ രാമേശ്വരത്തെ പാമ്ബന്‍ പാലത്തിനടിയില്‍ മാര്‍ഗതടസ്സമുണ്ടാകാനിടയുള്ളതിനാലാണ് ഇതിനായി പ്രത്യേക ബാര്‍ജ് തയാറാക്കുന്നത്.

Back to top button
error: