IndiaNEWS

പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ 4 വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, സംഭവം മംഗളൂരുവില്‍

മംഗളൂരു സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുഴയിലെ അണക്കെട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സൂറത്ത്കല്‍ സ്വദേശികളായ യശ്വിത്ത് (15), നിരുപ (15), തോക്കൂര്‍ സ്വദേശി രാഘവേന്ദ്ര (15), അന്‍വിത്ത് (15) എന്നിവരുടെ മൃതദേഹങ്ങളാണ് ഹാലിയങ്ങാടി കൊപ്പാള അണക്കെട്ടിലെ റെയില്‍വെ പാലത്തിന് സമീപം കണ്ടെത്തിയത്.

ഇവർ 4 പേരും വിദ്യാദായിനി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പരീക്ഷ എഴുതിയ ശേഷം വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോകാതെ അണക്കെട്ടിലേക്ക് കുളിക്കാന്‍ പോയെന്നാണ് സംശയിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ തിരിച്ചെത്താൻ വൈകിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആശങ്കയിലായിരുന്നു. പിന്നീട് വീട്ടുകാര്‍ സൂറത്ത്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുട്ടികളെ കാണാതായ സംഭവത്തില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹാലിയങ്ങാടിയിലേക്കുള്ള ബസില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു.

ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊപ്പാള അണക്കെട്ടിന് സമീപം വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങളും പാദരക്ഷകളും കാണപ്പെട്ടു. കുട്ടികള്‍ അപകടത്തില്‍പ്പെട്ടതായി വ്യക്തമായതോടെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുകയും മൃതദേഹങ്ങള്‍ റെയില്‍വേ പാലത്തിന് സമീപം കണ്ടെത്തുകയുമായിരുന്നു.
പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Back to top button
error: