IndiaNEWS

മോദിയുടെ വിരുന്നില്‍ പങ്കെടുത്ത  ബി.എസ്.പി എം.പി റിതേഷ് പാണ്ഡെ പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേർന്നു

ന്യൂഡൽഹി: മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ഉത്തർപ്രദേശില്‍ നിന്നുള്ള ബി.എസ്.പി എം.പി റിതേഷ് പാണ്ഡെ പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേർന്നു.

അംബേദ്കർ നഗർ എം.പിയാണ് അദ്ദേഹം. പാർലമെന്റ് ക്യാന്റീനില്‍ പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണ വിരുന്നില്‍ പങ്കെടുത്ത എം.പിമാരില്‍ ഒരാളായിരുന്നു റിതേഷ് പാണ്ഡെ.

കഴിഞ്ഞ ദിവസം രാവിലെയാണ് റിതേഷ് ബി.എസ്.പിയില്‍ നിന്നു രാജിവച്ചതായി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.തുടർന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ നേതൃത്വത്തില്‍ റിതേഷ് പാണ്ഡയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

കേരളത്തിലെ ആർഎസ്പിയുടെ ഏക എം പി യും ദേശീയ നേതാവുമായ എൻ കെ പ്രേമചന്ദ്രനും മോദിയുടെ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു.ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച്‌ എൻ കെ പ്രേമചന്ദ്രൻ എം പി രംഗത്തെത്തിയതും കൗതുകമായി.

കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാല നിർമ്മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അനുഗ്രഹമാണെന്നും മോദി ക്ഷണിച്ച്‌ നല്‍കിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമമെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെൻററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സി പി ഐ എം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും. താൻ ആർ എസ് പിയായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ എംപി, രാഷ്ട്രീയ മുതലടെപ്പിന് സി പി എം ശ്രമിക്കുകയാണെന്നും വിമര്‍ശിച്ചു.

Back to top button
error: