IndiaNEWS

ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച്‌ ഉസ്‌ബെക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കാരന് 20 വര്‍ഷം തടവ് ശിക്ഷ

താഷ്കന്റ്: ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച്‌ ഉസ്ബെക്കിസ്ഥാനില്‍ 68 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യക്കാരൻ ഉള്‍പ്പടെ 23 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ച്‌ ഉസ്ബെക്കിസ്ഥാൻ കോടതി.

ആറ് മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷാ നടപടി. ഇന്ത്യയിലെ മരിയോണ്‍ ബയോടെക് നിർമിച്ച ഡോക് -1 മാക്സ് എന്ന കഫ് സിറപ്പ് ഉപയോഗിച്ച്‌ 68ഓളം കുട്ടികളാണ് 2022നും 23നും ഇടയില്‍ മരിച്ചത്.

ഉസ്‌ബെക്കിസ്ഥാനിലേക്ക് ഡോക്-1 മാക്‌സ് സിറപ്പ് ഇറക്കുമതി ചെയ്ത കമ്ബനിയുടെ ഡയറക്ടർ സിങ് രാഘവേന്ദ്ര പ്രതാപിനെ 20 വർഷത്തെ കഠിനതടവിനാണ് കോടതി ശിക്ഷിച്ചത്. ഈ കേസില്‍ ഏറ്റവും ദൈർഘ്യമേറിയ ശിക്ഷയും സിങ് രാഘവേന്ദ്ര പ്രതാപിനാണ്. ഇറക്കുമതി ചെയ്ത മരുന്നുകള്‍ക്ക് ലൈസൻസ് നല്‍കുന്ന ചുമതല വഹിച്ചിരുന്ന മുൻ മുതിർന്ന ഉദ്യോഗസ്ഥർക്കും ദീർഘനാളത്തെ ശിക്ഷയാണ് ലഭിച്ചത്. നികുതി വെട്ടിപ്പ്, നിലവാരമില്ലാത്തതോ വ്യാജമോ ആയ മരുന്നുകളുടെ വില്‍പ്പന, ഓഫിസ് ദുരുപയോഗം, അശ്രദ്ധ, വ്യാജരേഖ ചമയ്ക്കല്‍, കൈക്കൂലി വാങ്ങല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സിറപ്പ് കഴിച്ച്‌ മരിച്ച 68 കുട്ടികളുടെ കുടുംബത്തിനും അംഗവൈകല്യമുള്ള മറ്റ് നാല് കുട്ടികള്‍ക്കും 80,000 ഡോളർ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക ഏഴ് കുറ്റവാളികളില്‍ നിന്ന് ഈടാക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഫ് സിറപ്പില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പദാര്‍ഥമായ എഥിലീന്‍ ഗ്ലൈക്കോള്‍, ഡോക് -1 സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അമിത ഡോസ് കുട്ടികള്‍ കഴിച്ചതാണ് മരണത്തിനിടയാക്കിയത്.

Back to top button
error: