CrimeNEWS

കുണ്ടറയില്‍ സ്ഥാനാര്‍ത്ഥി, ഉന്നത ബന്ധങ്ങള്‍! ജോലി വാഗ്ദാനംചെയ്ത് ഒന്‍പത് ലക്ഷം തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട: ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി അടൂര്‍ മലമേക്കര സ്വദേശിനിയില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ രണ്ടും മൂന്നും പ്രതികളായ നൂറനാട് വില്ലേജില്‍ ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയം അയ്യപ്പദാസ് കുറുപ്പും സഹോദരന്‍ മുരുകദാസ് കുറുപ്പുമാണ് 2021 മാര്‍ച്ചില്‍ പരാതിക്കാരിക്ക് വിനോദ് ബാഹുലേയനെ പരിചയപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു. കൊല്ലം വെള്ളിമണ്‍ വിനോദ് ഭവനില്‍ വിനോദ് ആണ് കേസിലെ ഒന്നാം പ്രതി. കേസില്‍ ഇതുവരെ മൂന്ന് പ്രതികളെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഉന്നത ബന്ധങ്ങള്‍ ഉള്ളയാളാണെന്നും പൊതുപ്രവര്‍ത്തകന്‍ ആണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നെന്നും പറഞ്ഞാണ് രണ്ടും മൂന്നും പ്രതികള്‍ പരാതിക്കാരിയെ വിനോദിനെ പരിചയപ്പെടുത്തിയത്. മാത്രമല്ല, ഒരുപാട് പേര്‍ക്ക് ജോലി വാങ്ങി നല്‍കിയിട്ടുണ്ടെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ച് പരാതിക്കാരിയില്‍ നിന്ന് പണം കൈപ്പറ്റി. അതിനുശേഷം വിനോദ് ബാഹുലേയന്‍ പരാതിക്കാരിക്ക് മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ക്ലര്‍ക്കായി ജോലിയില്‍ നിയമിച്ചുകൊണ്ടുള്ള വ്യാജ നിയമന ഉത്തരവ് നല്‍കുകയും ചെയ്തു.

Signature-ad

തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കുന്നതിന്റെ തലേ ദിവസം ഫോണില്‍ വിളിച്ച് മറ്റൊരു ദിവസം ജോലിയില്‍ പ്രവേശിച്ചാല്‍ മതിയെന്ന് അറിയിച്ചു. നിരവധി തവണ ഇയാള്‍ ഇത്തരത്തില്‍ ഒഴിവുകള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പരാതിക്കാരി നിയമന ഉത്തരവ് സുഹൃത്താക്കളായ ചിലരെ കാണിക്കുകയും അത് വ്യാജമാണെന്ന് തിരിച്ചറിയുകയും ചെയ്തു. കൈപ്പറ്റിയ പണം തിരികെ നല്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒന്നാം പ്രതി അതിനു തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

പരാതി അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദ്ദേശാനുസരണം അടൂര്‍ ഡിവൈഎസ്പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഒളിവില്‍ കഴിഞ്ഞ പ്രതികളെ അടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ നൂറനാട്, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി നിരവധി ആളുകളില്‍നിന്നും ജോലി വാഗ്ദാനംചെയ്തു പണം തട്ടിയെടുത്തതു സംബന്ധിച്ച വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

 

Back to top button
error: