IndiaNEWS

ഡല്‍ഹിയില്‍ 4 സീറ്റില്‍ എഎപി, 3 സീറ്റ് കോണ്‍ഗ്രസിന്; പഞ്ചാബില്‍ ‘അപ്‌ന അപ്ന’

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി സീറ്റ് ധാരണയായി. ഡല്‍ഹിയിലെ ഏഴുസീറ്റുകളില്‍ നാലെണ്ണത്തില്‍ ആംആദ്മി പാര്‍ട്ടിയും മൂന്നു സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കും. ചാന്ദിനി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലങ്ങളിലാവും കോണ്‍ഗ്രസ് മത്സരിക്കുക. ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി മണ്ഡലങ്ങളില്‍ എഎപി കളത്തിലിറങ്ങും.

ഹരിയാനയില്‍ ഒരു സീറ്റ് ആംആദ്മി പാര്‍ട്ടിക്കു നല്‍കും. ഒന്‍പത് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ചണ്ഡീഗഡിലെ ഒരു സീറ്റിലും ഗോവയില്‍ 2 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ തീരുമാനമായി. പഞ്ചാബില്‍ കോണ്‍ഗ്രസും എഎപിയും വെവ്വേറെ മത്സരിക്കും. ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റുകളില്‍ 24 എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കും. രണ്ട് സീറ്റില്‍ എഎപി മത്സരിക്കും. ഭറൂച്ച്, ഭവ്‌നഗര്‍ സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റും ബിജെപിയാണ് നേടിയത്. അന്ന് കോണ്‍ഗ്രസും എഎപിയും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചിരുന്നത്. അഞ്ചിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് എഎപിയും രണ്ടാമതെത്തി. 2004ല്‍ കോണ്‍ഗ്രസ് ആറ് സീറ്റും ബിജെപി ഒരു സീറ്റും നേടി. 2009ല്‍ ഏഴ് സീറ്റും കോണ്‍ഗ്രസിനായിരുന്നു.

Back to top button
error: