IndiaNEWS

നിര്‍മല സീതാരാമൻ  തിരുവനന്തപുരത്ത് മത്സരിക്കുമോ…? രാജീവ് ചന്ദ്രശേഖറിനെ തള്ളി ബിജെപി ഉന്നതതല സര്‍വ്വേ

     തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ സ്ഥാനാര്‍ഥിയാക്കണം   എന്ന്, ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ ആഭ്യന്തര സര്‍വേയില്‍ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ഥിയാവുന്നതിനോട് പ്രവര്‍ത്തകര്‍ക്കു താത്പര്യമില്ലെന്നും ഇക്കാര്യം അവര്‍ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരത്ത് ശശി തരൂരിനെപ്പോലെ ഒരാളെ നേരിടാന്‍ നിര്‍മലയെപ്പോലെ ഒരാള്‍ക്കേ കഴിയൂവെന്നാണ് സര്‍വേയില്‍ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടത്. സംസ്ഥാന ഭാരവാഹികളും തിരുവനനന്തപുരത്തെ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുമാണ് സര്‍വേയില്‍ അഭിപ്രായം അറിയിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍, നടന്‍ സുരേഷ് ഗോപി, മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ പേരുകളും ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍, ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് എന്നീ പേരുകളും സര്‍വേയില്‍ നിര്‍ദേശിക്കപ്പെട്ടു.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ഥിയാവും എന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെ, ഇതിനോട് പ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ദേശീയ നേതൃത്വം ഇതുവരെ മനസ്സു തുറന്നിട്ടില്ല.

സംസ്ഥാനത്തെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് ഇന്നു ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ബിജെപി തീരുമാനമെടുക്കുമെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

ബിജെപി എ കാറ്റഗറിയായി കാണുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി മുരളീധരന്‍ സ്ഥാനാര്‍ഥിയാവും. തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് സി കൃഷ്ണകുമാറും മത്സരിക്കും. കോഴിക്കോട് ശോഭ സുരേന്ദ്രനാണ് പരിഗണനയിലുള്ളത്. എ കാറ്റഗറി മണ്ഡലങ്ങളായ മാവേലിക്കരയിലെയും കാസര്‍ക്കോട്ടെയും സ്ഥാനാര്‍ഥികളെക്കുറിച്ച് സൂചനകളില്ല.
സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ ഇത്തവണ മത്സരത്തിനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Back to top button
error: