IndiaNEWS

ക്രിസ്ത്യൻ സെമിത്തേരിയില്‍ അതിക്രമിച്ചുകയറി കല്ലറകള്‍ തകര്‍ത്തു

ഹൈദരാബാദ്: സെക്കന്തരാബാദിലെ ക്രിസ്ത്യൻ സെമിത്തേരിയില്‍ അജ്ഞാതർ അതിക്രമിച്ചു കയറി ശവക്കല്ലറകള്‍ തകർത്തു.
രംഗറെഡ്ഡി ജില്ലയിലെ ജൻവാഡയില്‍ ബജ്‌റംഗ്ദള്‍ -ദലിത് ക്രിസ്ത്യൻ സംഘർഷത്തില്‍ 14 പേർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സെക്കന്തരാബാദിലെ പഴക്കംചെന്ന സെമിത്തേരികളിലൊന്നായ സെൻറ് ജോണ്‍സ് സെമിത്തേരിയില്‍ അക്രമം അരങ്ങേറിയത്.

ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാനും വർഗീയ സംഘർഷത്തിന് അരങ്ങൊരുക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നടപടിയെടുക്കണമെന്ന് വിവിധ സമുദായ നേതാക്കള്‍ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സെമിത്തേരിയിലെ ഒരു ശവക്കല്ലറ തകർത്തതായി നോർത്ത് സോണ്‍ ഡി.സി.പി രോഹിണി പ്രിയദർശിനി സ്ഥിരീകരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ഡി.സി.പി അറിയിച്ചു.

സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും ഇതനുസരിച്ച്‌ തുടർനടപടികള്‍ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. അക്രമത്തിന് പിന്നില്‍ വർഗീയ ശക്തികള്‍ ഉണ്ടോ എന്ന് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Back to top button
error: