KeralaNEWS

‘ഭാരത് അരി’ക്ക് വന്‍ ഡിമാന്റ്; 100 ക്വിന്റല്‍ വിറ്റത് ഒന്നര മണിക്കൂറിനുള്ളില്‍

ആലപ്പുഴ/കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി വാങ്ങാന്‍ തിരക്കോട് തിരക്ക്. ആലപ്പുഴ ജില്ലയില്‍ മാരന്‍കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് ചൊവ്വാഴ്ചയാണ് അരി വിതരണം ചെയ്തത്. തിരക്ക് കൂടിയതിനാല്‍ ടോക്കണ്‍ അടിസ്ഥാനത്തിലാണ് വിറ്റത്. 1000 പേര്‍ക്കാണ് ഇന്നലെ മാത്രം 10 കിലോഗ്രാം അരി വിറ്റത്.

എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്ന് ദേശീയ പാതയോരത്ത് അരി വിതരണം തുടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ 10,000 കിലോ ഭാരത് അരി വിറ്റുപോയി. ബിജെപി അഴീക്കോട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് ഭാരത് അരി വിറ്റത്. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയില്‍ 100 ക്വിന്റല്‍ അരി ഒന്നര മണിക്കൂറിനുള്ളില്‍ വിറ്റുപോയി.

10 കിലോഗ്രാമിന്റെ ബാഗിന് 290 രൂപയാണ് വില. ആയിരത്തോളം പേരാണ് അരി വാങ്ങിയത്. ബി.ജെ.പി. പ്രാദേശിക പ്രവര്‍ത്തകരാണ് വില്‍പന നടത്തുന്നത്. അരി പരിശോധിച്ചു നോക്കുന്നതിനായി അരിയുടെ സാമ്പിളുകളും പ്രദര്‍ശനത്തിനായി വെച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് ഭാരത് അരി വിതരണം ചെയ്യും.

റേഷന്‍ കാര്‍ഡോ മറ്റുമൊന്നും വേണ്ടാത്തതിനാല്‍ വഴിപോക്കരും അരി വാങ്ങാനെത്തുന്നുണ്ട്. പത്ത് കിലോയുടെ പാക്കറ്റുകളിലാക്കിയാണ് അരി വിതരണം നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ കോ – ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ വഴിയാണ് വിതരണക്കാര്‍ അരി വിതരണം ചെയ്യുന്നത്.

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) മുഖേന ലഭ്യമാക്കുന്ന അരിയാണ് ഭാരത് റൈസ് ബ്രാന്‍ഡിലേക്ക് മാറ്റുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയില്‍ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാര്‍ എന്നിവയുടെ ഔട്ട്‌ലെറ്റ് മുഖേനയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ഭാരത് അരി ലഭ്യമാകും.

 

 

Back to top button
error: