CrimeNEWS

17 വയസ്സുകാരി ചാലിയാറില്‍ മുങ്ങിമരിച്ച സംഭവം; പീഡനവീരനായ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: എടവണ്ണപ്പാറയില്‍ 17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ സിദ്ധീഖ് അലി അറസ്റ്റിലായി. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയെന്ന് കുടുംബത്തിന്റെ പരാതിയിലാണ് പ്രതിയെ വാഴക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് കേസുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കരാട്ടെ അധ്യാപകന്‍ സിദ്ദീഖലി നേരത്തെയും മറ്റൊരു പോക്‌സോ കേസില്‍ റിമാന്‍ഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റര്‍ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങികിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്.

ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ വയക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും നാട്ടുകാരുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.

പെണ്‍കുട്ടിയെ കരാട്ടെ പരിശീലകന്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസ് നല്‍കാനിരിക്കെയാണ് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ ചാലിയാറില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പരാതി. പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. കടുത്ത മനസപ്രയാസമുണ്ടായിരുന്നെങ്കിലും നീതിക്കായി പോരാടാന്‍ അവള്‍ തീരുമാനിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

പ്രതി മറ്റു പെണ്‍കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും വേറെ രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയാണെന്നും മരിച്ച പെണ്‍കുട്ടിയുടെ സഹോദരിമാര്‍ വെളിപ്പെടുത്തി.

 

Back to top button
error: