IndiaNEWS

സുഗന്ധ ദ്രവ്യ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഉടമയുള്‍പ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു

ബംഗളൂരു: മൈസൂരു റോഡില്‍ സുഗന്ധ ദ്രവ്യ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഉടമയുള്‍പ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു.

അഞ്ചുപേർക്ക് സാരമായ പരിക്കേറ്റു.

ഉടമ ചാന്ദ്ര ലേഔട്ടിലെ വി. സലീം (30), മെഹബൂബ് പാഷ (32), തിരിച്ചറിയാത്ത ഒരു സ്ത്രീ എന്നിവരാണ് മരിച്ചത്.

Signature-ad

അല്ലാ ബക്ഷ്(32), അഫ്റോസ് (28), സാജിത് പാഷ(15), രെഹാൻ (10) എന്നിവരെ പരിക്കുകളോടെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 62 ശതമാനം പൊള്ളലേറ്റ രെഹാൻ ഗുരുതര നിലയിലാണ്. 50 ശതമാനം പൊള്ളലേറ്റ ഒരാളെ തിരിച്ചറിഞ്ഞില്ല.

വിട്ടല്‍ എന്നയാളുടെ പഴയ വീട് വാടകക്കെടുത്ത് ആഴ്ചകള്‍ തികയും മുമ്ബാണ് അഗ്നിബാധയില്‍ കൊല്ലപ്പെട്ട സലീം ഗോഡൗണാക്കി മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. കാലാവധി കഴിഞ്ഞ സുഗന്ധ ദ്രവ്യങ്ങള്‍ കുപ്പികളില്‍ നിന്ന് വേർതിരിക്കുന്ന ജോലിയിലേർപ്പെട്ടവർക്കാണ് അപകടം സംഭവിച്ചത്. വലിയ കുപ്പിയില്‍ നിന്നുള്ള രാസലായനി മാറ്റുന്നതിനിടെയുണ്ടായ നേരിയ സ്ഫോടനത്തെത്തുടർന്ന് തീപടരുകയായിരുന്നു.

പുക നിറഞ്ഞതിനാല്‍ രക്ഷപ്പെടാൻ കഴിയാത്തവരാണ് വെന്തുമരിച്ചത്. ആദ്യം ഓടിയവർക്ക് അധികം പൊള്ളലേല്‍ക്കാതെയും, പിന്നാലെ വന്നവർക്ക് സാരമായി പൊള്ളലേല്‍ക്കുകയുമായിരുന്നു.

ഗോഡൗണ്‍ ഉടമ മരിച്ചതിനാല്‍ ബിസിനസ് പങ്കാളിയുണ്ടെങ്കില്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റ രണ്ടുപേരുടെ പ്രായം ബാലവേലയുടെ സൂചന നല്‍കുന്നതായി കുമ്ബളഗോഡു പൊലീസ് പറഞ്ഞു. സ്ഫോടന സുരക്ഷാസംവിധാനങ്ങള്‍ ഗോഡൗണില്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: