MovieNEWS

”മണിച്ചിത്രത്താഴ് ഇന്നാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ വിജയിക്കില്ല”

ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച ക്ലാസിക് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രം. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം അത്രയേറെ പുരസ്‌കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. എന്നാല്‍ മണിച്ചിത്രത്താഴ് ഇപ്പോഴാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ വിജയിക്കില്ലെന്ന് പറയുകയാണ് നടന്‍ ജാഫര്‍ ഇടുക്കി.

മണിച്ചിത്രത്താഴ് ഇന്നിറങ്ങിയാല്‍ ആദ്യ ദിനം തന്നെ ശോഭനയാണ് നാഗവല്ലിയെന്ന കാര്യം പുറത്തുവരുമെന്നും അതറിയാതെ ഇരിക്കണമെങ്കില്‍ വല്ല ഗുഹയില്‍ ചെന്നെങ്ങാനും പടം പിടിക്കേണ്ടി വരുമെന്നും ജാഫര്‍ ഇടുക്കി പറയുന്നു. എലോക്വന്‍സിനോട് സംസാരിക്കുകയായിരുന്നു താരം.

Signature-ad

മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ അത് വിജയിക്കില്ല. കാരണം സിനിമയുടെ സസ്‌പെന്‍സ് ആദ്യദിനം തന്നെ കുറേ പേര് ഫോണില്‍ പകര്‍ത്തും. ശോഭന നാഗവല്ലിയാണ് എല്ലാവരും കാണണം എന്നവര്‍ പറയും. ഒളിച്ചും പാത്തും വല്ല ഗുഹയില്‍ ചെന്ന് എടുക്കേണ്ടി വന്നേനെ. അങ്ങനെയൊക്കെ പ്രശ്‌നമുണ്ട്. സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുന്ന ഒന്നാണ് ആളുകളുടെ ഫോണ്‍ റെക്കോര്‍ഡിങ്. നമ്മള്‍ അനൗണ്‍സ് ചെയ്താലും അവര്‍ റെക്കോര്‍ഡ് ചെയ്യും. അങ്ങനെ ഒരാള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഒരു നിര്‍മാതാവിന്റെ മനസൊക്കെ എത്ര വിഷമിക്കുന്നുണ്ടാവും എന്നറിയുമോ. എത്ര കാശ് മുടക്കിയാണ് സിനിമ ചെയ്യുന്നതെന്ന് അറിയുമോ. അതാണ് ഒരൊറ്റ ക്ലിക്കില്‍ ഒന്നും അല്ലാതെ ആക്കുന്നത്” – ജാഫര്‍ ഇടുക്കി പറയുന്നു.

1993 ഡിസംബര്‍ 23നാണ് മണിച്ചിത്രത്താഴ് തിയറ്ററുകളിലെത്തുന്നത്. മധു മുട്ടത്തിന്റെതായിരുന്നു കഥ. പ്രിയദര്‍ശന്‍, സിദ്ധിഖ്-ലാല്‍, സിബി മലയില്‍ എന്നിവര്‍ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായും പ്രവര്‍ത്തിച്ചു. തിലകന്‍, നെടുമുടി വേണു, വിനയപ്രസാദ്, ഇന്നസെന്റ്, കെ.പി.എ.സി ലളിത, സുധീഷ്, ഗണേഷ് കുമാര്‍, ശ്രീധര്‍, കുതിരവട്ടം പപ്പു, രുദ്ര തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ജോണ്‍സന്റെ പശ്ചാത്തല സംഗീതവും എം.ജി രാധാകൃഷ്ണന്റെ ഈണവും ചിത്രത്തിനെ കൂടുതല്‍ മനോഹരമാക്കി. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മിച്ച ചിത്രം 5 കോടിയാണ് നേടിയത്.

 

Back to top button
error: