IndiaNEWS

സ്കൂളുകളിലെ യേശു ക്രിസ്തുവിന്‍റെയും കന‍്യാമറിയത്തിന്‍റെയും രൂപങ്ങളും കുരിശും മാറ്റണം:തീവ്രഹിന്ദുത്വ സംഘടനയുടെ അന്ത‍്യശാസനം

ഗുവാഹത്തി: സംസ്ഥാനത്ത് ക്രൈസ്തവർ നടത്തുന്ന സ്കൂളുകളിലെ യേശു ക്രിസ്തുവിന്‍റെയും കന‍്യാമറിയത്തിന്‍റെയും രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്ന് യുവമോർച്ച മുൻ സംസ്ഥാന നേതാവിന്റെ നേതൃത്വത്തിലുള്ള തീവ്രഹിന്ദുത്വ സംഘടനയുടെ അന്ത‍്യശാസനം.

കുടുംബ സുരക്ഷാ പരിഷത് പ്രസിഡന്‍റ് സത‍്യരഞ്ജൻ ബറുവ ദിസ്പൂർ പ്രസ് ക്ലബ്ബില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഭീഷണിപ്പെടുത്തിയത്.

 

സ്കൂളുകളില്‍ ജോലിചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും സഭാ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും സ്കൂളില്‍ ക്രൈസ്തവ പ്രാർഥന പാടില്ലെന്നും ഇവർ തിട്ടൂരമിറക്കിയിട്ടുണ്ട്. 15 ദിവസത്തിനകം ആവശ‍്യങ്ങള്‍ നടപ്പാക്കണമെന്നാണ് മുന്നറിയിപ്പ്. അല്ലെങ്കില്‍ തങ്ങള്‍ വേണ്ടതു ചെയ്യുമെന്നും അതിന്‍റെ ഉത്തരവാദിത്വം സ്ഥാപന അധികൃതർക്കായിരിക്കുമെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി ക്രൈസ്തവ സ്കൂളുകള്‍ സന്ദർശിച്ച്‌ ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്.

 

വാർത്താ സമ്മേളനത്തില്‍ ഭാരത് രക്ഷ മഞ്ച് ഓർഗനൈസിങ് സെക്രട്ടറി സുജിത് പഥക്, ജാഗ്രതാ പ്രഹാരി പ്രസിഡൻറ് ഹിതു ഭട്ട്, ഗുണജിത് ദാസ്, ശ്രീറാം സേവാ വാഹിനി നേതാവ് മനോജ് ദേക, സനാതൻ ഹിന്ദു ആർമി നേതാവ് ലിമ മഹന്ത, ബിശ്വ ഹിന്ദു മഹാസംഘ നേതാവ് സുനില്‍ സിങ്, ഹിന്ദു സുരക്ഷാ സേന ഭാരവാഹി രാധാദേവി, കുടുംബ സുരക്ഷാ പരിഷത്ത് നേതാവ് ദീപാങ്കർ നാഥ് എന്നിവരും പങ്കെടുത്തു.

Back to top button
error: