KeralaNEWS

ഗോവ ഗവര്‍ണറുടെ സുരക്ഷാവീഴ്ച: പൊലീസിനു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കമ്മിഷണര്‍

കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ വാഹനവ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്ക് സ്വകാര്യ കാര്‍ കയറിയുണ്ടായ സുരക്ഷാവീഴ്ചയില്‍ എഡിജിപി: എം.ആര്‍. അജിത് കുമാര്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. ഗോവ രാജ്ഭവന്‍, സംഭവത്തിന്റെ നിജസ്ഥിതി ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് കത്തയക്കുമെന്ന സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തിലാണു നടപടി. പൊലീസിനു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കമ്മിഷണര്‍ രാജ്പാല്‍ മീണ മറുപടി നല്‍കി. നടപടിക്രമങ്ങള്‍ പാലിച്ചാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനെ വിട്ടയച്ചതെന്നും വിശദീകരിച്ചു.

എന്നാല്‍, സംഭവത്തില്‍ ഗോവ രാജ്ഭവന്റെ തുടര്‍നടപടികള്‍ വൈകുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ജൂലിയസ് നികിതാസ് ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേയ്ക്ക് കാര്‍ ഓടിച്ചുകയറ്റിയത്. എന്നാലിത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പൊലിസ് വാദം. മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോള്‍ മാവൂര്‍ റോഡിലായിരുന്നു സംഭവം.

Signature-ad

ഗവര്‍ണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാര്‍ കയറിയത്. ഉടനെ പൊലീസ് സുരക്ഷാ വാഹനം നിര്‍ത്തി പൊലീസുകാര്‍ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനു നേരെ ആക്രോശിച്ചു. പൊലീസിനോട് യുവാവും കയര്‍ത്തു. കാര്‍ പിറകോട്ട് എടുക്കാന്‍ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാന്‍ ശ്രമിച്ചു.

ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിനോടു ആവശ്യപ്പെട്ടു. തുടര്‍ന്നു കാര്‍ പിറകിലേക്കു മാറ്റിയാണ് ഗവര്‍ണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നു പോയത്. യുവാവിനെ കസ്റ്റഡിയിലെടുത്തു കസബ സ്റ്റേഷനില്‍ എത്തിച്ചു. നടക്കാവ് പൊലീസ് എത്തി ചോദ്യം ചെയ്തു. അപ്പോഴാണു യുവാവിന്റെ സിപിഎം ബന്ധം പൊലീസ് അറിയുന്നത്. ഒടുവില്‍ യുവാവിനെതിരെ ട്രാഫിക് നിയമലംഘനത്തിനു 1,000 രൂപ പിഴ അടപ്പിച്ച് വിട്ടയച്ചു.

Back to top button
error: